ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാനായി ഇസ്ളാമിക സംഘടനകൾ തയാറെടുക്കുകയാണ്. ഈ സമയത്ത് തത്ക്കാലീന ചരിത്രത്തിൽ ഒരു സെലക്ടീവ് അംനേഷ്യ പലരും അടിച്ചേല്പിക്കുന്നതായി നമുക്ക് കാണാം. അതിന്റെ ഫലമായി ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യ വാഞ്ഛയുടെ പുറത്തു കെട്ടിപ്പടുത്ത ഒന്നാണ് എന്നുവരെ ഇന്ന് പ്രചരിപ്പിക്കുന്നവരുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിൽ കമ്യൂണിസ്റ്റ് റഷ്യയുടെ ബ്രിട്ടനുമായുള്ള സഖ്യത്തിന്റെ താല്പര്യം സംരക്ഷിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റുകളെകൊണ്ട് ക്വിറ്റ് ഇന്ത്യ സമരത്തെ ആഗോളകമ്യൂണിസം പിന്നിൽ നിന്നും കത്തി കയറ്റിച്ചത് പോലെ തന്നെയായിരുന്നു ഒന്നാം ലോകമഹായുദ്ധത്തിലെ ഇന്ത്യൻ മുസ്ലീങ്ങളുടെ നിലപാടും. അവരെ സംബന്ധിച്ചിടത്തോളം ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനുൾപ്പെട്ട സഖ്യ കക്ഷികളുടെ എതിർപക്ഷത്തായിരുന്നു ജർമനിയെ പിന്തുണച്ച ഓട്ടോമൻ തുർക്കിഷ് സാമ്രാജ്യം നിലയുറപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയ പ്രസ്ഥാനം പലപ്രതീക്ഷകളും പുലർത്തി ബ്രിട്ടനെ പിന്തുണച്ചപ്പോഴും തങ്ങളുടെ ഖലീഫയായി തുർക്കിയിലെ രാജാവിനെ കണ്ടിരുന്ന ഇന്ത്യൻ മുസ്ലീങ്ങൾ ബ്രിട്ടനെ പിന്തുണയ്‌ക്കാൻ തയാറായില്ല.
യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഓട്ടോമൻ സാമ്രാജ്യം കൈവശം വച്ചിരുന്ന ഭൂമി മുഴുവൻ ഫ്രാൻസും ബ്രിട്ടനും പങ്കിട്ടെടുത്തു. ഖലീഫ സ്ഥാനഭ്രഷ്ടനായി. ഇതിനെത്തുടർന്ന് തുർക്കിയിൽ നടന്ന കമാൽ പാഷയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ പ്രക്ഷോഭം സംഘടിപ്പിക്കുകയും തൽഫലമായി മതഭരണത്തിൽ നിന്നും തുർക്കിയെ മോചിപ്പിച്ച് ഒരു സെക്കുലർ റിപ്പബ്ലിക്കാക്കി മാറ്റുകയും ചെയ്തു. ഈ സമയത്തു തന്നെ സമയത്ത് ഇന്ത്യയിലെ മുസ്ലീങ്ങളും തുർക്കിയിൽ ഖലീഫയുടെ ഭരണം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചു. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന മൗലാന മുഹമ്മദാലി, മൗലാന ഷൗക്കത്തലി, പീർ ഗുലാം മുജാഹിദ് സർഹിന്ദി, ശൈഖ് ഷൗക്കത്തലി സിദ്ദിഖി, മുഖ്താർ അഹമ്മദ് അൻസാരി, ജാൻ മുഹമ്മദ് ജുനേജോ, മൗലാന ഹസ്രത് മൊഹാനി, സയ്യിദ് അത്താവുള്ള ഷാ ബുഖാരി, മൗലാന അബുൽ കലാം ആസാദ്, ഹക്കിം അജ്മൽ ഖാൻ എന്നീ മത പണ്ഡിതർ ചേർന്ന് അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചു.
ഔറംഗസേബിന്റെ ഉപദേശകരാൽ പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട മതകേന്ദ്രമായ ഫിരംഗി മഹൽ ഉലമയുടെ ഫത്വയാണ് അന്നത്തെ ഖിലാഫത്തിന്റെ കാലുകളിലൊന്ന്. മുസ്ലീങ്ങൾക്ക് ഇന്ത്യൻ മണ്ണ് അവരുടെ വിശ്വാസവും താൽപര്യവും ജീവിതവും സംരക്ഷിച്ചു പുലരാൻ കഴിയുന്ന ഒന്നല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഹിജ്റ ചെയ്ത് ഇന്ത്യയുപേക്ഷിച്ചുപോകാൻ ഇന്ത്യയിലെ ഇസ്‌ലാമിക മത പണ്ഡിതർ ആഹ്വാനം ചെയ്തു. ഹിജറത് പ്രസ്ഥാനം എന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ സാമദ്രോഹത്തിന്റെ ഏടാണ് നമ്മുടെ മുന്നിൽ അനാവൃതമാകുന്നത്.
ഇതു പറയുന്നതിന് മുൻപ് ഇസ്ലാമിനെ സംബന്ധിച്ചുള്ള അവരുടെ രാഷ്‌ട്രപരമായ കാഴ്ചപ്പാടെന്താണ് എന്നു ചിന്തിക്കേണ്ടതുണ്ട്. ശരിയ നിയമമനുസരിച്ച് അവിശ്വാസികളുടെ ഭരണവും നിയമ വ്യവസ്ഥയുമുള്ള ദാറുൽ ഹർബായ ഇന്ത്യയിൽ മതാനുസൃതമായ ജീവിതം സാദ്ധ്യമല്ല എന്നും അതുകൊണ്ട് ഇസ്‌ലാമികവിശ്വാസികളുടെ ഭരണവും നിയമ വ്യവസ്ഥയുമുള്ള ദാറുൽ ഇസ്ലാമായ രാജ്യങ്ങളിൽ പോയി മതാനുസൃതമായ ജീവിതം നയിക്കാൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുകയായിരുന്നു ഹിജറത് പ്രസ്ഥാനം.
ഇസ്ലാമിക മതപണ്ഡിതനും പിന്നീട് ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയുമായി നെഹ്റു നിശ്ചയിച്ച മൗലാനാ അബുൾ കലാം ആസാദ് ഇന്ത്യയെ ദാറുൽ ഹർബായി പ്രഖ്യാപിച്ചു. മൗലാന ആസാദിനോടൊപ്പം മൗലാന അബ്ദുൽ ബാരി ഫിരംഗി, മൗലാന അബ്ദുൽ മജീദ് സിന്ധി, മൗലാന മുഹമ്മദലി എന്നീ ഉലമമാർ ചേർന്ന് തങ്ങളുടെ മാതൃഭൂമിയിൽ നിന്നും ഇസ്ലാമിക രാജ്യങ്ങളിലേയ്‌ക്ക് പലായനം ചെയ്യാൻ അവരോട് ആഹ്വാനം ചെയ്തു.
ഇന്ത്യൻ അതിർത്തിയോട് ചേർന്ന് അന്ന് നിലവിലുള്ള ഇസ്ലാമിക രാജ്യം അഫ്ഘാനിസ്ഥാനാണ്. അവിഭക്ത ഇന്ത്യയിലെ ഓരോ പ്രധാനപ്പെട്ട പട്ടണങ്ങളിലും ഹിജറത്ത് പ്രസ്ഥാനം നസീം എന്ന സ്ഥാനപ്പേരിൽ അഡ്മിനിസ്ട്രേറ്റര്മാരെ നിയമിച്ചു. ഡൽഹിയിൽ ഇവയെ ഏകോപിപ്പിച്ചു കൊണ്ട് ‘ഖുദ്ദം ഉൽ മുഹാജിരീൻ’ എന്നപേരിൽ ‘ഹിജ്റ’ ചെയ്യാനും മുഹാജിറുകളായി മാറാനും ഓരോ നാട്ടിലും മുസ്ലീങ്ങളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
ഖിലാഫത്ത് സ്ഥാപകനേതാവായ സിന്ധിലെ ജാൻ മുഹമ്മദ് ജുനേജോയെന്ന സമീന്ദാർ തന്നെ പെഷാവാറിൽ നിന്നും 750 പേരുടെ സംഘവുമായി കാബൂളിലേയ്‌ക്ക് ഹിജ്റ ചെയ്തു തുടങ്ങി. ട്രെയിനുകൾ നിർത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ പണവും ഹാരങ്ങളുമായി മുഹാജിറുകൾക്ക് സ്വീകരണം നൽകിക്കൊണ്ട് ആളുകൾ തടിച്ചു കൂടി. പഞ്ചാബിലെ വസീറാബാദിൽ ആയിരക്കണക്കിന് പേരുടെ പൊതുസമ്മേളനം സംഘടിപ്പിക്കപ്പെട്ടു. വികാരാധീനരായി പൊട്ടിക്കരഞ്ഞ മുഹാജിറുകളോട് കാണ്ഡഹാറിലെ മാതളവും മുന്തിരിയും ആസ്വദിക്കാനല്ല, മറിച്ച് മതത്തെ സംരക്ഷിക്കാനാണ് നമ്മൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന് ബാരിസ്റ്റർ മുഹമ്മദ് ജുനേജോ ഓർമിപ്പിച്ചു. ഇസ്ലാമിനുവേണ്ടി ഹിജ്റ ചെയ്യുന്ന മുഹാജിറുകളുടെ നായകൻ എന്ന അർത്ഥത്തിൽ ‘റയിസ് ഉൾ മുഹാജിറീൻ’ എന്നാണ് ഇസ്‌ലാമിക ലോകത്ത് പിന്നീട് ബാരിസ്റ്റർ മുഹമ്മദ് ജുനേജോ അറിയപ്പെട്ടത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ‘സ്വാതന്ത്ര്യ വാഞ്ഛ’ എന്തായിരുന്നു എന്നതിന് ഇനി കൂടുതൽ വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലല്ലോ.
ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തേക്കാൾ വേഗത്തിൽ ഹിജറത്ത് പ്രസ്ഥാനം വ്യാപിച്ചു. ഒരു വാക്കുപോലും ഒരിടത്തും ഇതിനെതിരെ ഉയർന്നതുപോലുമില്ല. അവർ ഇന്ത്യയുപേക്ഷിച്ചുപോകുന്നതിനെക്കുറിച്ചു ഗാനങ്ങളെഴുതി ലഭിക്കാൻ പോകുന്ന വാഗ്ദത്ത ഭൂമിയെക്കുറിച്ചോർത്ത് യാത്രയിലുടനീളം അതുപാടിക്കൊണ്ട് നാടുവിടാൻ തുടങ്ങി. 1920 ആഗസ്ത് രണ്ടാം വാരമായപ്പോഴേയ്‌ക്കും കാബൂളിലെത്തിയ മുഹാജിറുകളുടെ എണ്ണം മുപ്പതിനായിരത്തിലേറെയായിരുന്നു. അവർ കടന്നു പോയ ഫ്രണ്ടിയർ പ്രൊവിൻസിൽ ഇതൊരാഘോഷം തന്നെയായി മാറി. അവർക്ക് ഇത് അവരുടെ മതപരമായ കടമ നിർവഹിക്കുന്ന ഒന്നായിരുന്നു. പെഷാവറിലും റാവൽപിണ്ടിലിലും അവർക്ക് സൗകര്യങ്ങളൊരുക്കാൻ ഓഫീസുകൾ തുറന്നു. പെഷാവറിലെ നമക്മണ്ടിയിൽ ഒരു കൊട്ടാരം തന്നെ ഈ മുഹാജിറുകൾക്ക് വേണ്ടി അവരൊരുക്കി. റമദാൻ മാസത്തിൽ ചെറിയ ചെറിയ സംഘങ്ങളാക്കി ഈ ഓഫീസുകൾ ആളുകളെ അയച്ചുകൊണ്ടിരുന്നു.
വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ രാഷ്‌ട്രീയ നേതാക്കന്മാർ പലരും ഹിജറത് പ്രസ്ഥാനത്തിന് അനുകൂലമായിരുന്നു. അതിർത്തിഗാന്ധിയെന്നറിയപ്പെട്ട അബ്ദുൽ ഗാഫർ ഖാൻ പോലും ഹിജ്റ ചെയ്ത് കാബൂളിൽ പോയി. പെഷാവറിൽകൂടിയും ഖൈബർ ചുരം വഴിയും നടന്നും കാളവണ്ടിയിലുമായി പതിനായിരങ്ങളാണ് അഫ്ഘാനിസ്ഥാനിലേയ്‌ക്കൊഴുകിയത്. അഫ്ഘാനിലെ രാജാവായ അമാനുള്ള മുഹമ്മദ് ഇഖ്ബാൽ ഷെദ്ദായിയെ മുഹാജിറുകൾക്ക് വേണ്ടി മന്ത്രിയായി നിയമിച്ചു. ആദ്യമൊക്കെ വമ്പിച്ച സ്വീകരണം നൽകിയ അഫ്‌ഗാൻ ഭരണകൂടം ആളെണ്ണം കൂടിയപ്പോൾ അതിർത്തികൾ മുഴുവൻ അടച്ചിട്ടു.
വീടും വിളയും കൃഷിയിടവും കന്നുകാലികളുമെല്ലാം കിട്ടിയ വിലയ്‌ക്ക് വിറ്റൊഴിഞ്ഞു ഹിജറ ചെയ്ത മുസ്ലീങ്ങളുടെ ഗതി അത്യന്തം ദുരിത പൂർണ്ണമായിരുന്നു. വെറും മതപരമായ വികാരത്തള്ളിച്ചയുടെ പുറത്ത് അവരെടുത്ത തീരുമാനം അവരെ പെരുവഴിയിലാക്കി. ചെന്നു കയറിയ നാട് ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു. പോരാത്തതിന് നിരന്തരമായ പഷ്തൂണ് ഗോത്രവർഗ്ഗ സംഘർഷങ്ങളും കൂടെയായപ്പോൾ ആ ദുരിതം പൂർണമായി. പലരും എങ്ങിനെയെങ്കിലും തിരിച്ച് ഇന്ത്യയിലേയ്‌ക്ക് പോരാൻ ശ്രമിച്ചു. ചിലർ സോവിയറ്റ് യൂണിയനിലേയ്‌ക്കും യൂറോപ്പിലേക്കും കടന്നു.
ഇന്നിപ്പോൾ ഹിജറത് പ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം കൊല്ലത്തിൽ ഇന്ത്യ മൂന്നു രാജ്യങ്ങളായി വെട്ടിമുറിക്കപ്പെട്ടിരിക്കുന്നു. ദാറുൽ ഇസ്ലാം തേടി കിഴക്കൻ ബംഗാളിലേയ്‌ക്കും പടിഞ്ഞാറൻ പഞ്ചാബിലേയ്‌ക്കും സിന്ധിലേയ്‌ക്കും ബലൂചിസ്താനിലേയ്‌ക്കും വസീരിസ്ഥാനിലേയ്‌ക്കുമൊക്കെ ഇസ്ലാമിക സമൂഹം ഇതിനിടയ്‌ക്ക് ഹിജ്റ ചെയ്തു. പാക്കിസ്ഥാനും പിന്നീട് ബംഗ്ളാദേശും ഒക്കെ അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു. ഇപ്പോൾ നൂറു കൊല്ലം തികയുന്ന അവസരത്തിൽ വീണ്ടും ഹിജ്റ ചെയ്യാനുള്ള ആഹ്വാനങ്ങൾ അന്തരീക്ഷത്തിലുണ്ട്. എല്ലാക്കാലത്തും യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ മതപരമായ വൈകരികതയുടെ പുറത്ത് ഇസ്‌ലാമിനെ നയിച്ചവർ അവരുടെ ജീവിതത്തെ താറുമാറാക്കുകയാണ് ചെയ്തത്. ചരിത്രത്തിന് ആവർത്തിക്കാൻ മാത്രമേ കഴിയൂ എന്നുള്ളത് അവരുടെ തീയിൽ എണ്ണയൊഴിക്കുന്നവരുടെ തുടർച്ചയായ വിശ്വാസവുമാണ്.
Comments