ന്യൂഡല്‍ഹി:ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ഉദിത് രാജ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ കുറ്റപത്രം.പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത് കലാപത്തിന് കാരണമായെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരായ കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചു.
കലാപത്തില്‍ പങ്കാളിയായ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍, പോലീസ് സംരക്ഷണയിലുള്ള സാക്ഷി എന്നിവരുടെ മൊഴിയിൽ ഇവരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്. ഇത് പ്രകാരമാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സിആര്‍പിസി സെക്ഷന്‍ 161 പ്രകാരം സാക്ഷി നല്‍കിയ മൊഴിയില്‍ ഈ മൂന്ന് രാഷ്‌ട്രീയ നേതാക്കളും പ്രതിഷേധ സമരം നടന്നിരുന്ന ഖുറേജിയിലേക്കെത്തുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സാക്ഷിയുടെ മൊഴിയില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെയും പേരുണ്ട്.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഗൂഢോലചനയിലെ രാഷ്‌ട്രീയ ബന്ധങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എന്നിവരുടെ പങ്ക് വ്യക്തമാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കലാപത്തിന്റെ ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്.
സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി നിര്‍മ്മാതാവ് രാഹുല്‍ റോയ് എന്നിവരെയും അനുബന്ധ കുറ്റപത്രത്തില്‍ പോലീസ് ഉള്‍പ്പെടുത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ പിന്‍ജ്ര തോഡ് സംഘടനയിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് സീതാറാം യെച്ചൂരിയുടേതുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഏതറ്റംവരെയും പോകാന്‍ ഇവര്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന് പുറമേ പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരാണ് എന്ന തരത്തില്‍ വ്യാപക പ്രചാരണം നടത്തി കേന്ദ്ര സര്‍ക്കാരിന്റെ വ്യാപക പ്രചാരണം നടത്തി സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചതായുംപോലീസ് കണ്ടെത്തിയിട്ടുണ്ട്.
Comments