ആഗോളതലത്തിൽ ഭാരംകുറഞ്ഞ പോര്‍വിമാനങ്ങളുടെ കൂട്ടത്തില്‍ മത്സരിക്കാന്‍ ഇന്ത്യയുടെ തേജസിന്റെ പുതിയ രൂപമായ തേജസ് എംകെ1എ വരുന്നു.
ചൈന,പാക് വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്തേകാനാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക പോർവിമാനങ്ങൾ എത്തിക്കുന്നത്.സര്‍വസജ്ജമായ 73 പോര്‍വിമാനങ്ങളും പരിശീലനത്തിനായി 10 പോര്‍വിമാനങ്ങളുമാണ് നല്‍കുക.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിന് കീഴിലുള്ള എആര്‍ഡിസി ( എയര്‍ക്രാഫ്റ്റ് റിസര്‍ച്ച് ആൻഡ് ഡിസൈന്‍ സെന്റര്‍) യിലാണ് ഇന്ത്യന്‍ നിര്‍മിത പോര്‍വിമാനങ്ങളില്‍ പുതിയ ചരിത്രമെഴുതുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തേജസ് എംകെ1എ നിര്‍മ്മിക്കുന്നത്.
വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന അസ്ത്ര എംകെ1 മിസൈലുകള്‍ എംകെ1എ പോര്‍വിമാനത്തില്‍ ഘടിപ്പിക്കാനാകും. നേരിട്ട് കാണാനാവാത്ത ലക്ഷ്യങ്ങളിലേക്ക് തൊടുക്കുന്ന ബിവിആര്‍ മിസൈൽ യുദ്ധരംഗത്ത് തേജസ് എംകെ1എ പോര്‍വിമാനത്തിന് ഇതുവഴി മുന്‍തൂക്കം ലഭിക്കും. ദീര്‍ഘദൂര മിസൈലുകള്‍ക്കൊപ്പം ഹ്രസ്വദൂര മിസൈലുകളും ഈ തേജസ് പോര്‍വിമാനത്തിന് വഹിക്കാനാകും.
കരാര്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തേജസ് എംകെ1എ പറന്നുയരുമെന്നാണ് കരുതപ്പെടുന്നത്. 83 എംകെ1എ തേജസ് പോര്‍വിമാനങ്ങളാണ് കരാറിന്റെ ഭാഗമായി നിര്‍മിക്കപ്പെടുക.
ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശങ്ങള്‍ പ്രകാരം പുതിയ പോര്‍വിമാനങ്ങളുടെ 200 പരിശീലന പറക്കലുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പരീക്ഷണങ്ങള്‍ക്കൊടുവില്‍ തേജസ് പരമ്പരയിലെ എംകെ1എ 2022-23 ഓടെ പൂര്‍ണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറ്റവും അപകടകാരിയായ പോര്‍വിമാനമായിരിക്കും എകെ1എ എന്നാണ് കരുതപ്പെടുന്നത്.
Comments