കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ
മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഇരു കേസുകളിലും ശിവശങ്കറിന്‍റെ അറസ്റ്റ് സിംഗിൾ ബഞ്ച് 23 വരെ തടഞ്ഞിരുന്നു.
ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യൽ ഒഴിവാക്കാനുള്ള തിരക്കഥയാണ് ആശുപത്രി വാസമെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ശിവശങ്കറിന് സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് അറിയാതിരിക്കാൻ സാധ്യതയില്ലെന്നാണ് എൻഫോഴ്സ്മെന്‍റ് നിലപാട്.
സ്വർണക്കടത്ത് കേസിൽ ഹംസത്ത് അബ്ദുൽ സലാം , സംജു എന്നിവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് എൻഐഎ കോടതി വിധി പറയും. കസ്റ്റംസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ കാത്തിരിക്കുകയാണെന്നും ഭീകര ബന്ധം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികളെ ജാമ്യത്തിൽ വിടരുത് എന്നുമാണ് എൻഐഎയുടെ വാദം. അതേ സമയം കേസിലെ പ്രധാന പ്രതികളായ സരിത്, റെമീസ് , സന്ദീപ്, ജലാൽ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Comments