തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ നൽകിയ റിവിഷൻ ഹർജിയിൽ കക്ഷി ചേർക്കണമെന്നും, കേസ് പിൻവലിക്കാനുള്ള സർക്കാർ ആവശ്യം തടയണമെന്നും ചെന്നിത്തല കോടതിയോട് ആവശ്യപ്പെട്ടു.
ഒക്ടോബർ 28ന് കേസിൽ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 35,000 രൂപ വീതം കെട്ടിവച്ചാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികളായ കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, കെ.അജിത്, വി ശിവൻകുട്ടി എന്നിവർ കോടതിയിൽ നിന്ന് നേരത്തെ ജാമ്യമെടുത്തിരുന്നു. കേസ് നവംബർ 12നാണ് വീണ്ടും പരിഗണിക്കുന്നത്.
2015 മാര്‍ച്ച് 13 ന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട് നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ 6 എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്‍റോണ്‍മെന്‍റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments