ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. തുടർച്ചയായ 12 ദിവസമാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. ഉച്ചയോടെ ബെംഗളൂരു സെഷൻസ് കോടതിയിലാണ് ഹാജരാക്കുന്നത്.
ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലിരിക്കെ ഫോണടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിച്ചതും കോടതിയെ അറിയിച്ചേക്കും. അതേസമയം ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻസിബിയും കോടതിയിൽ അപേക്ഷ നൽകുമെന്നാണ് വിവരം.
നിലവിൽ കേരളത്തിലെ വിവിധ കമ്പനികളിൽ നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. കേസിലെ രണ്ടാം പ്രതി അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. കാർഡിൽ ബിനീഷിന്റെ ഒപ്പുമുണ്ട്. സംശയാസ്പദമായ ഇടപാടുകൾ നടത്തിയ മൂന്ന് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുള്ളതായി ഇഡി കഴിഞ്ഞ ദിവസം കോടതിയിൽ ചൂണ്ടിക്കാട്ടിരുന്നു.
Comments