മനാമ: റസ്റ്റാറൻറുകളില് അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ പേര്‍ക്ക് അനുമതി നല്കി ആരോഗ്യ മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് ഉത്തരവിട്ടു. നിലവിലുള്ള സൗകര്യത്തിന്റെ 50 ശതമാനം ഉപയോഗിക്കാനാണ് അനുമതി. എന്നാല്‍, ഓരോ ടേബിളിനുമിടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ല.
ഇതോടെ, ഒരു ടേബിളില്‍ ആറ് പേര്‍ക്ക് വരെ ഇരു ഭാഗങ്ങളിലായി ഇരിക്കാന്‍ സാധിക്കും. നേരത്തെ ഒരു ടേബിളില്‍ പരമാവധി അഞ്ച് പേര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇളവ് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊറോണ വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ട റസ്റ്റാറൻറുകളിലും കഫേകളിലും ഒക്ടോബർ 24 മുതലാണ് അകത്തിരുന്ന് ഭക്ഷണം നൽകാൻ തുടങ്ങിയത്. കർശന ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയിട്ടുള്ളത്
Comments