ലക്നൗ : ലൗ ജിഹാദിനെതിരെ ശക്തമായ നിയമ സംവിധാനങ്ങളൊരുക്കാൻ യോഗി സർക്കാർ . വിവാഹത്തിന്റെ പേരിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആഭ്യന്തര വകുപ്പ് സംസ്ഥാന നിയമ മന്ത്രാലയത്തിന് കൈമാറി.
ലൗ ജിഹാദ് സംബന്ധിച്ച തങ്ങളുടെ റിപ്പോർട്ടിൽ നിയമവിരുദ്ധമായ മതപരിവർത്തനം തടയാനുള്ള വ്യവസ്ഥയുണ്ടെന്ന് യുപി ലോ കമ്മീഷൻ മേധാവി ആദിത്യനാഥ് മിത്തൽ പറഞ്ഞു .ഏതെങ്കിലും പ്രലോഭനത്തിലൂടെ നിയമവിരുദ്ധമായി മതപരിവർത്തനം നടത്താൻ ശ്രമിച്ചാൽ 3 വർഷം തടവുശിക്ഷ നൽകാനുള്ള ശുപാർശയും റിപ്പോർട്ടിലുണ്ട് .
നിർബന്ധിത മതപരിവർത്തനത്തിനെതിരെ ശക്തമായ നിയമം അനിവാര്യമാണെന്ന് യുപി നിയമമന്ത്രി ബ്രിജേഷ് പഥകും വ്യക്തമാക്കി . ‘ സംസ്ഥാനത്ത് ഇത്തരം കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്, സാമൂഹിക അസ്വാസ്ഥ്യത്തിനും ശത്രുതയ്‌ക്കും ഇത് കാരണമായിട്ടുണ്ട്. അതിനാൽ കർശനമായ നിയമമാണ് ആവശ്യം. ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചിട്ടുള്ളതിനാൽ ആഭ്യന്തര വകുപ്പിൽ നിന്ന് നിർദേശം ലഭിച്ചാലുടൻ ആവശ്യമുള്ളതെല്ലാം ചെയ്യും, പഥക് ചൂണ്ടിക്കാട്ടി .
വിവാഹത്തിനു വേണ്ടിയുള്ള മതപരിവർത്തനം അംഗീകരിക്കില്ലെന്ന് അടുത്തിടെ അലഹബാദ് ഹൈക്കോടതി പ്രസ്താവിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത്.
Comments