വാഷിംഗ്ടൺ : 167 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാജിദ് മിറിന്റെ തലയ്ക്ക് 5 മില്യൺ ഡോളർ വിലയിട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് . സാജിദ് മിറിനെ അറസ്റ്റ് ചെയ്യുന്നതിനോ, ശിക്ഷിക്കാനോ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാം 5 മില്യൺ ഡോളർ വരെ പാരിതോഷികം വാഗ്ദാനം ചെയ്യുന്നു എന്നാണ് പ്രസ്താവിച്ചിരിക്കുന്നത് .
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിലും തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും സാജിദ് മിർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആർജെഎഫിന്റെ കണക്കനുസരിച്ച്, തീവ്ര ഇസ്ലാമിക സംഘടനയായ ലഷ്‌കർ-ഇ-ത്വയ്യിബയുമായി സാജിദ് മിർ ബന്ധപ്പെടുന്നുണ്ട്. ഗൂഢാലോചന , തീവ്രവാദ പിന്തുണ, ബോംബാക്രമണം, രാജ്യത്തിന് പുറത്ത് യുഎസ് പൗരന്മാരെ കൊലപ്പെടുത്തൽ, വിദേശ ഗവൺമെന്റിന്റെ സ്വത്തിന് നാശം വരുത്തൽ എന്നീ കുറ്റങ്ങളാണ് മിറിനെതിരെ ചുമത്തിയിരിക്കുന്നത്.
ബന്ദികളെ കൊല്ലുക, ഗ്രനേഡാക്രമണം , പിടിക്കപ്പെട്ട തീവ്രവാദിക്ക് പകരമായി ബന്ദിയെ മോചിപ്പിക്കാൻ നിർദ്ദേശിക്കുക, കള്ളപ്പണം വെളുപ്പിക്കുക , വിദേശ റിക്രൂട്ടിംഗ് എന്നിവയും മിർ നടത്തിയിട്ടുണ്ട് . 2011 ൽ ഈസ്റ്റേൺ ഡിവിഷനിലെ നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ഇല്ലിനോയിസിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി കൊടും കുറ്റകൃത്യങ്ങളിൽ ഇയാളെ പ്രതി ചേർത്തിരുന്നു. അതേ ദിവസം തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു . ഒപ്പം 2012 ൽ യുഎസ് എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ പട്ടികയിൽ മിറിനെ ഉൾപ്പെടുത്തുകയും ചെയ്തു.
Comments