വാഷിംഗ്ടൺ : അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കായി യുഎസ് സർക്കാർ പുതിയ പ്രവേശന നിയമങ്ങൾ പുറപ്പെടുവിക്കുന്നുവെന്ന് റിപ്പോർട്ട്.
പാർട്ടി അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും യാത്രാ വിസകളുടെ പരമാവധി കാലാവധി ഒരു മാസമാക്കി പരിമിതപ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ അമേരിക്കയിലേക്കുള്ള യാത്ര കുറയ്‌ക്കുന്നതിനായാണ് ട്രംപ് ഭരണകൂടം പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിദ്വേഷവും അസാധാരണവുമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
നേരത്തെ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് 10 വർഷം വരെ അമേരിക്കയിലെ സന്ദർശക വിസ നേടാമായിരുന്നു. പുതിയ നടപടി ചൈനീസ് ഉന്നത ഉദ്യോഗസ്ഥരെയും ബിസിനസ്സ് നേതാക്കളെയും ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയ ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ യു.എസ് റദ്ദ് ചെയ്തു . ആയിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളുടെ വിസയാണ് യു.എസ് റദ്ദാക്കിയത്.
മെയ് മാസത്തില്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ ജീവിക്കുന്ന ചൈനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ വിസ യു.എസ് റദ്ദ് ചെയ്തത്.
Comments