ഒരു മതിലിന് അപ്പുറമുള്ള തമിഴ്നാടിന്‍റെ രാഷ്ട്രീയനീക്കങ്ങൾ പലപ്പോഴും മലയാളിക്ക് അത്ര പരിചിതമല്ല. സിനിമ, ജാതി, ഭാഷ, സാഹിത്യം, അഴിമതി, ഏകാധിപത്യം, സ്വജനപക്ഷപാതം, സൗജന്യം, കയ്യൂക്ക് ഇതൊക്കെ കൂടിക്കുഴഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ആകെ തുക. ഒരർത്ഥത്തിൽ സിനിമയിലൂടെയാണ് ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ വളർച്ചയും സഞ്ചാരവും. കോൺഗ്രസ് ആധിപത്യത്തിൽ നിന്ന് തമിഴ്നാടിന്‍റെ ചെങ്കോലും കിരീടവും ദ്രാവിഡ മക്കൾ സ്വന്തമാക്കിയതും സിനിമയുടെ കരുത്തിൽ തന്നെ. നായകനായി മിന്നിത്തിളങ്ങിയ എംജിആറിന്‍റെ ബലത്തിലാണ് തോഴന്‍ കരുണാനിധി തമിഴ് രാഷ്ട്രീയത്തിൽ അരക്കിട്ടുറപ്പിച്ചത്. പാട്ടെഴുതിയും കവിതപാടിയും സിനിമയെടുത്തും കലൈജ്ജർ കരുണാനിധിയും നിറഞ്ഞുനിന്നു. രാഷ്ട്രീയ എതിരാളികളെയും സ്വന്തം പാർട്ടിയിലെ ഉന്നതരെയും ഒതുക്കാനും മെരുക്കാനും കരുണാനിധിക്ക് തുണയായതും സിനിമാ ബന്ധങ്ങളായിരുന്നു.
തോഴനായിരുന്ന എംജിആർ തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കി മുഖ്യമന്ത്രി പദത്തിലേക്ക് ഓടിക്കയറിയതും കരുണാനിധി കണ്ടു. അവിടെയും സിനിമയായിരുന്നു എംജിആറിന്‍റെയും തുറുപ്പ് ചീട്ട്. പാവങ്ങൾക്ക് വേണ്ടി പടപൊരുതുന്ന നായക കഥാപാത്രങ്ങൾ മുഖ്യമന്ത്രി എംജിആറിലും തമിഴ്മക്കൾ കൺനിറയെ കണ്ടു. കൂട്ടുകാരന്‍റെ മരണം വരെ മുഖ്യമന്ത്രി പദത്തിലെത്താന്‍ കരുണാനിധിക്ക് സാധിച്ചിരുന്നില്ല. അണ്ണാ ഡിഎംകെയിൽ എംജിആറിന്‍റെ വിയോഗവും ഭാര്യമാർ തമ്മിലുള്ള തർക്കവും കരുണാനിധിയെ വീണ്ടും മുഖ്യമന്ത്രിയാക്കി. അയ്യങ്കാർ കുടുംബത്തിൽ നിന്ന് സിനിമയിലെത്തിയ ജയലളിതയെ വലിയ എതിരാളിയായി കാണാന്‍ കരുണാനിധി ഒരുക്കമായില്ല. കണക്കുകൂട്ടലുകൾ തെറ്റിത്തുടങ്ങിയതും അവിടെയാണ്.
നിയമസഭയിൽ നിന്ന് ഡിഎംകെ അംഗങ്ങൾ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് കണ്ണീരൊഴുക്കി ഇറങ്ങിവന്ന ജയലളിതയെ തമിഴ്മക്കൾ ഹൃദയത്തോട് ചേർത്തുവെച്ചു. അവർ അന്ന് കണ്ടത്, കണ്ണീരോടെ ഇറങ്ങിവന്ന പാവങ്ങളുടെ പടത്തലവനായ അവരുടെ സ്വന്തം എംജിആറിന്‍റെ ജയലളിതയെയായിരുന്നു. പിന്നെ ദ്രാവിഡ രാഷ്ട്രീയം കണ്ടത് ഒരു സസ്പെന്‍സ് ത്രില്ലറായിരുന്നു. ജയലളിതയും കരുണാനിധിയും പരസ്പരം പടവെട്ടി. അധികാരത്തിലെത്തുന്നയാൾ പ്രതിയോഗിയെ പലവട്ടം ജയിലിലിട്ടു. കലങ്ങിമറിഞ്ഞ ദ്രാവിഡരാഷ്ട്രീയത്തിൽ രണ്ടേ രണ്ട് പേരുകൾ മാത്രം. കരുണാധിയും ജയലളിതയും.
ഈ സമയത്തെല്ലാം സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ രാഷ്ട്രീയപ്രവേശനം പലരും ആഗ്രഹിച്ചിരുന്നു… പ്രതീക്ഷിച്ചിരുന്നു. പക്ഷെ വാർത്തകളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പാവങ്ങളെ രക്ഷിച്ചും അഴിമതിക്കെതിരെ പോരാടിയും അനീതികളെ ചോദ്യം ചെയ്തും അമ്മമാരുടെ കണ്ണീരൊപ്പിയും രജനി കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു. തൊണ്ണൂറുകളിൽ തമിഴ്മക്കളിൽ നല്ലൊരുഭാഗവും രജനിയെ മുഖ്യമന്ത്രിയായി പ്രതീക്ഷിച്ചു. ആരാധകരെ ഇടക്കിടെ കാണുകയല്ലാതെ മറ്റാെരു നീക്കത്തിലേക്ക് അദ്ദേഹം കടന്നില്ല. എന്നാൽ 1995 ൽ പി.വി നരസിംഹറാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രജനീകാന്ത് കോൺഗ്രസിന് അനുകൂലമായി നിലപാടെടുത്തു. എന്നാൽ അണ്ണാഡിഎംകെയുമായി കൈപിടിക്കാന്‍ കോൺഗ്രസ് തീരുമാനിച്ചപ്പോൾ തൊട്ടടുത്ത വർഷം രജനി നിലപാട് മാറ്റി. ഡിഎംകെയ്ക്ക് പിന്തുണ നൽകി.
1998 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിലും ഡിഎംകെ ടിഎംസി സഖ്യത്തെ രജനി പിന്തുണച്ചെങ്കിലും വിജയം അണ്ണാ ഡിഎംകെ ബിജെപി സഖ്യത്തിനായിരുന്നു. രണ്ടായിരത്തിന് ശേഷം പൊതുവിഷയങ്ങളിൽ ഇടപെട്ട് രജനീകാന്ത് ജനങ്ങളിലേക്കിറങ്ങി. 2002ലെ കാവേരി നദീതർക്കമായിരുന്നു ആദ്യ വിഷയം. കർണാടകത്തിനെതിരെ നിരാഹാരം കിടന്നു. 2004ലെ പൊതു തെരഞ്ഞെടുപ്പിൽ രജനിയുടെ പിന്തുണ അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിനായിരുന്നു. പക്ഷെ തമിഴ്നാടിന്‍റെ വിധിയെഴുത്ത് മറിച്ചായിരുന്നു. രാഷ്ട്രീയനിലപാടുകൾ ഉണ്ടെങ്കിലും ഒന്നിലും അടിയുറച്ച് നിൽക്കാന്‍ സ്റ്റെെൽ മന്നന്‍ തയ്യാറായിരുന്നില്ലെന്നതാണ് ചരിത്രം.
ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയും അമിത്ഷായെ പ്രകീർത്തിച്ചും രജനി പൊതുവേദിയിൽ നിലപാടെടുത്തു. ഇതോടെ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ എന്‍ വഴി തനി വഴിയെന്ന് സിനിമയിലൂടെ തന്നെ നിലപാട് അറിയിച്ചു.
ജയലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് തമിഴ്നാട് ഒരുങ്ങുന്നത്. സ്റ്റാലിന് പിന്നിൽ 2019ലെ വലിയ നേട്ടത്തിന്‍റെ ആവേശത്തിലാണ് ഡിഎംകെ. കോൺഗ്രസും ഇടത് പാർട്ടികളും അടക്കം ഒരു വന്‍ പടതന്നെ ഡിഎംകെയ്ക്ക് കൂട്ടായുണ്ട്. പക്ഷെ അഴഗിരിയുടെ പടപ്പുറപ്പാട് പാർട്ടിക്ക് തലവേദനയുണ്ടാക്കുന്നു. അഴഗിരി പാർട്ടിയെ പിളർത്തി എന്‍ഡിഎയിലേക്ക് പോകുമെന്ന വാർത്തകളും സജീവമാണ്. ജയലളിതയുടെ അഭാവം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് അണ്ണാഡിഎംകെയും കരകയറിയിട്ടില്ല. ആദ്യം ഉടക്കിയെങ്കിലും പിന്നെ ഒന്നായ എടപ്പാടി പളനിസാമിയും പനീർസെൽവവും എത്രനാൾ ഇങ്ങനെ പോകുമെന്നും കണ്ടറിയണം.
ഡിഎംകെ വിരോധികളുടെ വോട്ടുകൾ ചെറുതൊന്നുമല്ല അണ്ണാഡിഎംകെയുടെ പെട്ടിയിലുള്ളത്. ശക്തനായ നേതാവുണ്ടെങ്കിൽ ഇനിയും പിന്തുണ വർദ്ധിക്കുമെന്നും വിലയിരുത്തുന്നു. ഗൗണ്ടർ സമുദായത്തിന്‍റെ പ്രതിനിധിയായി എടപ്പാടിയും തേവർ വിഭാഗത്തിന്‍റെ മാത്രമായി പനീർസെൽവവും ഒതുങ്ങിപോകുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്.
ദ്രാവിഡ രാഷ്ട്രീയം തിളച്ചുമറിഞ്ഞ ജയലളിത- കരുണാനിധി യുഗത്തിന്‍റെ അലയൊലികൾ മാത്രമേ ഇന്ന് തമിഴ്നാട്ടിലുള്ളൂ. വെട്രിവേൽ വീരവേൽ യാത്രയിലൂടെ സമവാക്യങ്ങൾ മാറിമറിയാനൊരുങ്ങുന്ന പുതിയ രാഷ്ട്രീയഭൂമികയിലേക്കാണ് താരരാജാവിന്‍റെ വരവ്. ദേശീയരാഷ്ട്രീയത്തിൽ തമിഴ്നാടിന്‍റെ പങ്ക് ചെറുതല്ല.
നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഡിഎംകെയ്ക്ക് പിന്നിൽ കോൺഗ്രസുണ്ടെങ്കിലും അടുത്തകാലത്തൊന്നും വിശ്വരൂപം വീണ്ടെടുക്കാന്‍ അവർക്ക് കഴിയില്ലെന്നാണ് വിലയിരുത്തൽ. പക്ഷെ ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലേക്ക് നടന്നുകയറാന്‍ കൊതിക്കുന്ന ബിജെപിക്ക് നിലവിൽ പാകമായ മണ്ണായി തമിഴ് രാഷ്ട്രീയം മാറിയെന്നാണ് കണക്കുകൂട്ടൽ. രജനിയുടെ ആത്മീയരാഷ്ട്രീയ വാദം കൂടി ചേർത്ത് വായിക്കുമ്പോൾ ബിജെപിയുടെ കണക്കുകൂട്ടലുകൾ ശരിയാകുമെന്നും കരുതുന്നു. പെരിയോറും അണ്ണാദുരൈയും അടിത്തറയിട്ട നിരീശ്വരവാദത്തിൽ നിന്ന് ആത്മീയരാഷ്ട്രീയത്തിലൂടെ തീവ്രദേശീയതയിലേക്ക് തമിഴ്നാട് മാറാന്‍ ഇനി അധികകാലം വേണ്ടിവരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ബിജെപിയിലേക്കുള്ള നേതാക്കളുടെ കുത്തൊഴുക്ക് പാർട്ടിക്ക് പ്രതീക്ഷ നൽകുന്നു. അതോടൊപ്പം, അഴഗിരിയിലൂടെ ഡിഎംകെയെ തളർത്താനും നേതാവില്ലാതെ വഴിതെറ്റിനടക്കുന്ന അണ്ണാഡിഎംകെയെ മെരുക്കാനും അമിത്ഷായ്ക്ക് സാധിച്ചാൽ ഒരുപക്ഷെ 2021ൽതന്നെ അത്ഭുതങ്ങൾ സംഭവിച്ചേക്കാം. ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ മുനയൊടിക്കാന്‍ സ്റ്റെെൽ മന്നന്‍റെ ആത്മീയരാഷ്ട്രീയത്തിന് സാധിക്കുമോ എന്ന് കണ്ടറിയാം. ഇനി തമിഴ്നാട് കാണാനിരിക്കുന്നത് വലിയ കളികളെന്ന് സാരം
Comments