ന്യൂഡല്‍ഹി: സി.ആര്‍.പി.എഫ് ജവാന്മാര്‍ ദാരുണമായി കൊല്ലപ്പെട്ട പുല്‍വാമ ചാവേര്‍ ആക്രമണത്തെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാറുമായി ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം. 40 ജവാന്മാര്‍ ദാരുണമായി കൊല്ലപ്പെട്ട ആക്രമണത്തില്‍ എന്‍.ഐ.എ നടത്തിയ എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും കണ്ടെത്തലുകളും ഇന്ത്യ പാകിസ്താനുമായി പങ്കുവെച്ചിരുന്നു. ജ്യൂഡീഷ്യന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്നത്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഭീകരരേയും കണ്ടെത്തുക എന്നതാണ് ഇന്ത്യ പ്രധാനമായും ആവശ്യപ്പെടുക. പിടിക്കപ്പെടുന്ന എല്ലാവരേയും ചോദ്യം ചെയ്യുക എന്ന നടപടിക്രമവും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്‍.ഐ.എ നടത്തിയ അന്വേഷണത്തില്‍ സുപ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയത് ഏഴു പേരെയാണ്. ഇതില്‍ നാലുപേര്‍ കൊടും ഭീകരരും ഭീകര സംഘടനാ നേതാക്കളുമാണ്. മൗലാന മസൂദ് അസര്‍, സഹോദരങ്ങളായ അബ്ദുള്‍ റൗഫ് അസ്ഗര്‍, ഇബ്രാഹിം അഖ്തര്‍, അമര്‍ അല്‍വി എന്നിവരാണ് പ്രധാനികള്‍. ഇവരുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെത്തി കൃത്യം നിര്‍വ്വഹിച്ചത് മൂന്ന് പേരാണ്. ഇതില്‍ അഖ്തറുടെ മകന്‍ ഒമര്‍ ഫറൂഖും കമ്രാനും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ കശ്മീരിയായ ഇസ്മയിലാണ് ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമാക്കി പ്രതികളെ പാകിസ്താൻ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ എത്തിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. മൗലാന മസൂദ് അസര്‍, സഹോദരങ്ങളായ അബഹ്ദുള്‍ റൗഫ് അസ്ഗര്‍, ഇബ്രാഹിം അഖ്തര്‍, അമ്മര്‍ അല്‍വി എന്നിവരുടെ മുഴുവന്‍ വിവരങ്ങളും ഇവരും മറ്റുള്ളവരുമായി നടന്ന ഫോണ്‍ വിളികളും പാകിസ്താന്‍ ഇന്ത്യയ്‌ക്ക് കൈമാറണമെന്നും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 14നാണ് പുല്‍വാമ ആക്രമണം നടന്നത്. ആഗസ്റ്റ് 25ന് 13,500 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് എന്‍.ഐ.എ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പാകിസ്താനും നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പ് 2016ല്‍ പത്താന്‍കോട്ട് ആക്രമണത്തിന്റേയും മുംബൈ ആക്രമണത്തിന്റേയും റിപ്പോര്‍ട്ട് നല്‍കുകയും ജ്യുഡീഷ്യന്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടും ഇതുവരെ പാകിസ്താന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Comments