ജിദ്ദ : പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ ഉള്‍പ്പെടെ വിവിധ കേസുകളിൽ പിടിയിലായ 3000 ത്തോളം ഇന്ത്യക്കാരെ സൗദി ഭരണകൂടം നാടുകടത്തിയതായി റിപ്പോര്‍ട്ട് . പൗരത്വ നിയമത്തിനെതിരേ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഉൾപ്പെടെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചത്.
ഷെഹീൻ ബാഗിൽ പ്രതിഷേധവും,കലാപവും നടന്ന കാലയളവിലാണ് സൗദിയിലും പ്ലക്കാർഡുകളുമായി മതമൗലികവാദികൾ രംഗത്തിറങ്ങിയത് . ഗൾഫ് രാജ്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളോ, പ്രകടനങ്ങളോ നടത്തുന്നത് അനുവദനീയമല്ലെന്നിരിക്കെയായിരുന്നു പൗരത്വ ബില്ലിനെതിരെ നടന്ന സമരം . പ്രധാനമായും ബീഹാറിൽ നിന്നുള്ള സംഘമാണ് ജിദ്ദയിലെ ബലാദ് നഗരത്തിൽ പ്ലക്കാർഡുകളുമായി സമരം നടത്തിയത്.
പ്രതിഷേധക്കാരിൽ ഏറെയും ചെറുപ്പക്കാരായിരുന്നു, സോഷ്യൽ മീഡിയയിൽ പൗരത്വ നിയമത്തിനെതിരെ പോസ്റ്റുകൾ വന്നതു കണ്ട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പോയവരും കൂട്ടത്തിലുണ്ട് . ഇതുകൂടാതെ ട്രാഫിക് സിഗ്നലുകളിൽ ഭിക്ഷാടനം നടത്തിയതിന് പിടിയിലായവരും , മെയിന്റൻസ് കമ്പനികളിൽ ജോലിക്ക് വന്നവരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട് .പൊതു, വിസ, തൊഴിൽ നിയമങ്ങളിലെ വിവിധ നിയമലംഘനങ്ങൾക്ക് അറസ്റ്റിലായവരുമുണ്ട് .
ജയിലുകളിൽ നിന്നും നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്നും ഇന്ത്യക്കാരെ നാടുകടത്തുന്നത് സാധാരണ നടപടിക്രമമാണ്. എന്നാൽ കൊറോണയെ തുടർന്ന് ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് അറസ്റ്റിലായവരെ മടക്കി അയക്കുന്നത് വൈകിയിരുന്നു. അംബാസഡർ ഡോ. ഔസഫ് സയീദിന്റെ നിരന്തര ശ്രമത്തെത്തുടർന്നാണ് നിലവിൽ ഇത് സാദ്ധ്യമായത്.
Comments