തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പ് “ഓപ്പറേഷൻ പാം ട്രീ ” എന്ന പേരിൽ നടത്തിയ പരിശോധനകളിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ജിഎസ്. ടി ഇന്റലിജൻസ് / എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾ നടത്തിയ സംയുക്ത ഓപ്പറേഷൻ ഇന്ന് പുലർച്ചെ മുതൽ നടന്നത്. നികുതിവെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടന്നു. 350 ഉദ്യോഗസ്ഥർ ചേർന്ന് സംസ്ഥാനത്തെ 140 ഓളം കേന്ദ്രങ്ങളിൽ ഒരേ സമയത്തായാണ് പരിശോധന ആരംഭിച്ചത്.
തൊഴിൽ നൽകാമെന്നു പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും, മറ്റു വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന ഐ.ഡി കാർഡുകൾ ഉപയോഗിച്ച് അവരുടെ പേരുകളിൽ വ്യാജ രജിസ്ട്രേഷൻ എടുത്താണ് നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നത്.പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി 148 വ്യക്തികളുടെ പേരിൽ എടുത്ത GST രജിസ്ട്രേഷനുകൾ 1170 കോടി രൂപയുടെ വ്യാജ ഇടപാട് നടത്തിയതിൽ 209 കോടി രൂപയുടെ നികുതി നഷ്ടം വരുത്തിയതായി കണ്ടെത്തി.
മുൻപ് വ്യാജ ബില്ലിംഗിനെതിരെ നടപടിയെടുക്കാൻ രാജ്യവ്യാപകമായി പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. കേരളത്തിലും ഇത്തരം നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരം നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെയുള്ള അന്വേഷണവും നടപടികളും ശക്തമായി തുടരും.