വർക്കലയിൽ പത്താം ക്ലാസുകാരി കടലിൽ ചാടി ജീവനൊടുക്കിയത് വീട്ടുകാർ ഫോൺ നൽകാത്തതിലുള്ള വിഷമത്തിലെന്ന് സൂചന. ഇടവ വെൺകുളം സ്വദേശി ശ്രേയ (14) ആണ് ആൺസുഹൃത്തിനൊപ്പം കടലിൽ ചാടിയത്. വെറ്റക്കട ബീച്ചിലെത്തിയാണ് ഇവർ കടലിൽ ചാടിയതെന്നാണ് സൂചന. പെൺകുട്ടിയുടെ മൃതദേഹം വൈകിട്ട് കാപ്പിൽപൊഴി ഭാഗത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആൺകുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ രാത്രി വൈകിയും തുടരുകയാണ്. പ്രതികൂലമായ കാലാവസ്ഥ വെല്ലുവിളിയാണ്.
ആൺ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അയിരൂർ എം.ജി.എം. മോഡൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ശ്രേയ. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്ന പാെലീസ് ആൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ യൂണിഫോമിലെത്തിയാണ് വിദ്യാർത്ഥി സുഹൃത്തിനൊപ്പം കടലിൽ ചാടിയതെന്ന് മത്സ്യത്തൊഴിലാകൾ പറഞ്ഞു. ഇവരാണ് വിവരം അയിരൂർ പൊലീസിനെ അറിയിച്ചത്. ധനകാര്യസ്ഥാപനം നടത്തുന്ന സാജന്‍റെയും അദ്ധ്യാപികയായ സിബിയുടെയും മകളാണ് ശ്രേയ. കുട്ടിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.