തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ഇന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ ജില്ലാ കളക്ടര്‍മാര്‍ വര്‍ദ്ധിപ്പിച്ചു. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണം കൂട്ടിയത്. കോട്ടയത്തും കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന തരത്തിലേക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ജില്ലാ കളക്ടര്‍മാരാണ് വിവരം നല്‍കിയത്. ജില്ലാ പോലീസ് മേധാവികൾക്കാണ് ചുമതല.
കോട്ടയത്തിനൊപ്പം കണ്ണൂരും മലപ്പുറത്തും വോട്ടെണ്ണല്‍ കേന്ദ്രത്തിനടുത്ത് ആളുകളെ പ്രവേശിപ്പിക്കാത്ത തരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. പരിമിതമായ തരത്തിലാണ് രാഷ്‌ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും ഇലക്ഷന്‍ ഏജന്റുമാര്‍ക്കും പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ച് കൂടിനില്‍ക്കാനോ ആഹ്ലാദപ്രകടനത്തിനോ വോട്ടെണ്ണല്‍ കേന്ദ്ര പരിസരത്ത് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.
കണ്ണൂരും മലപ്പുറത്തും സംഘര്‍ഷ സാദ്ധ്യത കൂടുതലെന്നാണ് നിഗമനം. ഇലക്ഷന്‍ നടന്ന ദിവസവും ഇലക്ഷന് ശേഷവും ഈ ജില്ലകളിലാണ് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ക്ക് നേരേയും സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്ക് നേരേയും അക്രമം നടന്നിരുന്നു. പ്രമുഖ രാഷ്‌ട്രീയ കക്ഷികളുടെ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയതും ഇന്ന് നടക്കുന്ന ഫലപ്രഖ്യാപനത്തിന് ശേഷവും പ്രശ്‌നമായി മാറാതിരിക്കാനാണ് പോലീസിന്റെ ജാഗ്രത.















