അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഈ സീസണിലെ ആദ്യ ടെസ്റ്റ് നാളെ അഡ്‌ലെയ്ഡില്‍ ആരംഭിക്കും. പകല്‍-രാത്രി മത്സരമായി പിങ്ക് പന്തുപയോഗിച്ചാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലിത് രണ്ടാം തവണയാണ് ഇന്ത്യ പിങ്ക് പന്തില്‍ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡൻസിലാണ് ഇന്ത്യ-ബംഗ്ലാ ദേശ് പകല്‍ രാത്രി മത്സരം നടന്നത്. ഇന്ത്യ ആദ്യമായാണ് വിദേശ മണ്ണില്‍ ഒരു പിങ്ക് പന്ത് ടെസ്റ്റ് കളിക്കുന്നത്.
നായകൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയെ രോഹിത് ശര്‍മ്മയുടേയും ഇഷാന്തിന്റെയും കുറവ് ബാധിക്കില്ലെന്നാണ് കോഹ്‌ലി പറയുന്നത്. ഓസീസ് താരങ്ങളെ ഐ.പി.എല്ലിലൂടെ ഇന്ത്യന്‍ താരങ്ങള്‍ നന്നായി മനസ്സിലാക്കി കഴിഞ്ഞുവെന്നും കോഹ്‌ലി പറഞ്ഞു.
പൃഥ്വിഷാ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍ എന്നിവര്‍ക്ക് പുറമെ ഉമേഷ് യാദവ് മൂന്നാം പേസ് ബൗളറായി ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓപ്പണറായി മായങ്ക് അഗര്‍വാൾ ഇറങ്ങും. ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യാ രഹാനേ, ഹനുമാ വിഹാരി, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര എന്നിവരും ആദ്യ പതിനൊന്നിലുണ്ട്. രോഹിത് ശര്‍മ്മക്ക് പകരമായിട്ടാണ് പൃഥ്വി ഷായ്‌ക്ക് ഇടം ലഭിച്ചത്.
ടിം പെയിനിന്റെ നേതൃത്വത്തിലാണ് ഓസീസ് ഇറങ്ങുന്നത്. ജോ ബേണ്‍സും മാത്യൂ വെയ്ഡും ഓപ്പണര്‍മാരാകും. മാര്‍നസ് ലബൂഷെയ്ൻ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നേഥന്‍ ലയണ്‍ എന്നിവരാണ് ടീമിലുള്ളത്.
Comments