ഇസ്ലാമാബാദ് : പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച മൂന്ന് പേർക്ക് വധശിക്ഷ വിധിച്ച് പാക് കോടതി. പാകിസ്താനിലെ ഭീകര വിരുദ്ധ കോടതിയുടേതാണ് നടപടി. ഇവർക്കൊപ്പം പ്രതിയായ കോളേജ് അദ്ധ്യാപകന് 10 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. മത നിന്ദ നിയമപ്രകാരമാണ് നടപടി.
സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രവാചകനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് മൂന്ന് പേരെയും വധശിക്ഷയ്ക്ക് വിധിച്ചത്. പഠിപ്പിക്കുന്നതിനിടെ മുഹമ്മദ് നബിയെ കുറിച്ച് മോശമായ പ്രസ്താവന നടത്തിയെന്നാണ് അദ്ധ്യാപകനെതിരായ കുറ്റം. 2017 ലാണ് നാല് പേർക്കുമെതിരെ പ്രവാചക നിന്ദ ആരോപിച്ച് കുറ്റം ചുമത്തപ്പെട്ടത്. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മേൽ കോടതിയെ സമീപിക്കാൻ അവസരമുണ്ടാകും.
സൈനിക ഭരണാധികാരി സിയാഉൾ ഹഖിന്റെ ഭരണകാലത്താണ് പാകിസ്താനിൽ മതനിന്ദ നിയമങ്ങൾ കർശനമാക്കിയത്. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. നിയമത്തിന് കീഴിൽ 1980 മുതൽ ഇതുവരെ 80 പേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.
Comments