തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിഷയത്തിൽ നിയമസഭയിൽ പിടി തോമസ് എംഎൽഎയും മുഖ്യമന്ത്രിയും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി. പിടി തോമസിന്റെ വാക്കുകളിൽ രോഷാകുലനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പിണറായി പുത്രിവാല്‍സല്യത്താല്‍ അന്ധനെന്ന പി.ടി.തോമസിന്‍റെ പരാമര്‍ശമായിരുന്നു പ്രകോപനമുണ്ടാക്കിയത്.
താനൊരു പ്രത്യേക ജനുസാണ്. അത് നിങ്ങള്‍ക്ക് മനസിലാവില്ലെന്നായിരുന്നു മുഖ്യമന്ത്രി പി.ടി തോമസിന് നൽകിയ മറുപടി. മകളുടെ വിവാഹത്തിന് സ്വപ്‌ന സുരേഷ് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയാനുള്ള കരുത്ത് തന്റെ നെഞ്ചിനുണ്ട്. തന്റെ കൈകൾ ശുദ്ധമാണ്. എവിടെയും ഒപ്പിടുന്നയാളാണ് താനെന്ന് ഒപ്പമുള്ള ഉദ്യോഗസ്ഥർ പറയില്ല. പിആർ ഏജൻസികളല്ല തന്നെ പിണറായി വിജയനാക്കിയത്. അഭിമാനിക്കാൻ വകയുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി കസേരയിൽ ഞെളിഞ്ഞിരിക്കുന്നത്. പ്രതിപക്ഷം ശപിച്ചാൽ താൻ അധോലോക നായകനാകില്ല. സ്വർണ്ണക്കടത്ത് കേസിൽ സി എം രവീന്ദ്രനെ കുറ്റക്കാരനാക്കുന്നത് വികലമനസിന്റെ വ്യാമോഹമാണ്. സി എം രവീന്ദ്രനെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. നിലവിൽ നടക്കുന്നത് വിവര ശേഖരണം മാത്രമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പൂരപ്പാട്ടിന്റെ സ്ഥലമാണോ സഭയെന്നും മുഖ്യമന്ത്രി ചോദിച്ചു. പി.ടി.തോമസിനെ നിയന്ത്രിക്കാന്‍ ചെന്നിത്തലയ്ക്കാവില്ലെന്നും ഗ്രൂപ്പ് വേറെയാണല്ലോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
പി.ടി.തോമസിന് പിണറായിയെ മനസിലായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Comments