ബ്രിസ്‌ബെയ്ൻ: മുൻ നിരക്കാർക്ക് കഴിയാതിരുന്നത് ധീരമായി ബാറ്റിംഗിലും പ്രകടിപ്പിച്ച് ഇന്ത്യൻ വാലറ്റം. ഏഴാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടാണ് ചരിത്രമായത്. ഓസീസിനെതിരെ ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് പോരാട്ടം 336 റൺസിന് അവസാനിച്ചു. ഓസീസിന് 33 റൺസാണ് ലീഡാണുള്ളത്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടപ്പെടുത്താതെ 21 റൺസ് എടുത്തിട്ടുണ്ട്. 20 റൺസുമായി വാർണറും ഒരു റണ്ണുമായി മാർക്കസ് ഹാരിസുമാണ് ക്രീസിൽ.
വാഷിംഗ്ടൺ സുന്ദർ 62 റൺസും ഷാർദ്ദൂൽ ഠാക്കുർ 67 റൺസുമെടുത്ത് നടത്തിയ ആവേശകരമായ ചെറുത്തുനിൽപ്പാണ് ഓസീസ് ബൗളർമാരെ വെള്ളം കുടിപ്പിച്ചത്. മികച്ച ബാറ്റ്‌സ്ന്മാരാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഏഴാം വിക്കറ്റിൽ 123 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ട് സ്വന്തമാക്കിയത്. സുന്ദർ 144 പന്തിൽ ഒരു സിക്‌സ്‌റും 7 ബൗണ്ടറികളുമടക്കമാണ് 62 റൺസ് നേടിയത്. ഒപ്പം നിന്ന ഷാർദ്ദൂൽ ഠാക്കൂർ 115 പന്തിൽ രണ്ടു സിക്‌സറും 9 ബൗണ്ടറികളുമടക്കം 67 റൺസ് നേടി തന്റെ പ്രതിഭ തെളിയിച്ചു. ഇരുവരും മികച്ച ടെസ്റ്റ് ഷോട്ടുകളുതിർത്താണ് ബാറ്റിംഗിലെ സമീപകാലത്തെ മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കിയത്.
സ്‌കോർ 309ൽ നിൽക്കേ ഷാർദ്ദൂലിനെ കമ്മിൻസ് ബൗൾഡാക്കി. തുടർന്ന് എത്തിയ നവ്ദീപ് സെയ്‌നി സ്‌കോർ 320ൽ നിൽക്കേ 5 റൺസിന് പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഗ്രീനാണ് ക്യാച്ച് എടുത്തത്. തുടർന്ന് മുഹമ്മദ് സിറാജ് 13 റൺസുമായി ഇന്ത്യൻ സ്‌കോർ 336 റൺസിലെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. സിറാജിനെ തന്റെ അഞ്ചാമത്തെ ഇരയാക്കി ഹേസൽവുഡ് മടക്കി. നടരാജൻ ഒരു റൺസുമായി പുറത്താകാതെ നിന്നു.
ഓസീസ് നിരയിൽ ഹേസൽവുഡ് 5 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ മിച്ചൽ സ്റ്റാർക്കും കമ്മിൻസും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി. നഥാൻ ലയൺ ഒരു വിക്കറ്റ് നേടി.
Comments