കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഡോളർ കടത്ത് കേസിലെ നാലാം പ്രതിയാണ് ശിവശങ്കർ.
സ്വപ്‌നാ സുരേഷ്, സരിത്ത്, യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തുന്നതിൽ സ്വപ്‌ന ഉൾപ്പെടെയുള്ളവർക്ക് സഹായം നൽകിയവരിൽ പ്രധാനിയാണ് ശിവശങ്കറെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.
ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് നേരത്തെ അനുമതി തേടിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്.
Comments