ഇസ്ലാമാബാദ് :മലേഷ്യ പിടിച്ചെടുത്ത പാക് വിമാനം വിട്ടു നല്കി. ഒരാഴ്ചയ്ക്ക് ശേഷമാണ് മലേഷ്യ പാകിസ്താന് വിമാനം വിട്ടു നല്കുന്നത്. ഐറിഷ് ജെറ്റ് കമ്പനിക്ക് 7 മില്യൺ യുഎസ് ഡോളർ നൽകിയതായി പാകിസ്താന് ദേശീയ വിമാനക്കമ്പനി ലണ്ടന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മലേഷ്യയിലെ പാട്ടത്തുക സംബന്ധിച്ച തർക്കത്തെ തുടർന്നാണ് പിഎഎ വിമാനം പിടിച്ചെടുത്തത്.
ഡബ്ലിൻ ആസ്ഥാനമായുള്ള എയർകാപ്പ് രണ്ട് വിമാനങ്ങൾ പാട്ടത്തിനെടുത്ത കേസിലാണ് പെരെഗ്രിൻ ഏവിയേഷൻ ചാർലി ലിമിറ്റഡിന് പാകിസ്താൻ 7 മില്യൺ യുഎസ് ഡോളർ നൽകിയത്. ബാക്കി തുക സംബന്ധിച്ച് കോടതി തുടർ വാദം കേള്ക്കും.
കഴിഞ്ഞയാഴ്ച ക്വാലാലംപൂർ വിമാനത്താവളത്തിൽ വെച്ചാണ് പിഎഎയുടെ ബോയിംഗ് -777 വിമാനം മലേഷ്യൻ അധികൃതർ പിടികൂടിയത്. ഇത് പാകിസ്താന് കടുത്ത തിരിച്ചടിയായിരുന്നു. കോടതിയുടെ അടുത്ത് ഉത്തരവിന് മുൻപ് തന്നെ പാട്ടതുക മുഴുവനായും നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ജൂലൈ മുതൽ പിഎഎ ഈ തുക നൽകിയിട്ടില്ലെന്നും എല്ലാ മാസവും 5,80,000 യുഎസ് ഡോളർ വിമാനക്കമ്പനികൾക്ക് നൽകണമെന്നും കോടതി താക്കീത് നല്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പാകിസ്താൻ വീഴ്ച വരുത്തിയതാണ് വിമാനം പിടിച്ചെടുക്കാൻ കാരണമായത്. കൊറോണ വ്യാപനം വ്യോമയാന വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അതിനാൽ തുക കുറയ്ക്കണമെന്നും പാകിസ്താൻ കോടതിയിൽ അപേക്ഷിച്ചു.
ലണ്ടൻ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പാകിസ്ഥാൻ വിമാനം മലേഷ്യ പിടിച്ചെടുത്തത്. 895 ഫ്ലൈറ്റ് നമ്പർ മലേഷ്യയിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ നിശ്ചയിച്ചിട്ടുണ്ടെന്ന് അറിഞ്ഞയുടനെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ലീസ് ആക്ട് പ്രകാരം പ്രാദേശിക കോടതിയിൽ വിമാനം കണ്ടുകെട്ടുന്നതിന് അപേക്ഷ നൽകി. ലണ്ടൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ബോയിംഗ് -777 വിമാനം പിടിച്ചെടുത്തതെന്ന് എയർലൈൻ വക്താവ് പറഞ്ഞു.
Comments