സിഡ്‌നി: ഇന്ത്യ-ഓസീസ് ടെസ്റ്റ് മത്സരങ്ങൾക്കിടെ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടന്നുവെന്ന് സമ്മതിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന് രേഖാമൂലം നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് വിശദീകരണം നൽകിയത്.
സിഡ്‌നി ടെസ്റ്റിൽ കാണികളാണ് ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയധിക്ഷേപം നടത്തിയത്. മുഹമ്മദ് സിറാജിനും ജസ്പ്രിത് ബൂംമ്രയ്‌ക്കുമെതിരെയാണ് വംശീയാധിക്ഷേപമുണ്ടായത്. സിറാജിനെതിരെ പല തവണ അധിക്ഷേപം ഉണ്ടായി. പ്രകോപനം ആവർത്തിച്ചപ്പോൾ സിറാജ് ക്യാപ്റ്റനായ അജിങ്ക്യാ രഹാനയോട് പറയുകയും അംമ്പയർമാർ ബൗണ്ടറി ലൈനിലേക്ക് എത്തി പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു. ഏതാനും നിമിഷത്തേക്ക് കളി നിർത്തുകയും കാണികളിൽ ചിലരെ സ്റ്റേഡിയത്തിൽ നിന്നും മാറ്റുകയും ചെയ്തിരുന്നു.
ബൗണ്ടറി ലൈനിനരികിൽ ഇരുന്നിരുന്ന കാണികൾ അസഭ്യം പറഞ്ഞുവെന്നും വംശീയ വിദ്വേഷം വമിക്കുന്ന വാക്കുകൾ പ്രയോഗിച്ചെന്നുമാണ് ഇന്ത്യ പരാതി ഉന്നയിച്ചത്. ന്യൂസൗത്ത് വെയിൽസ് പോലീസും സംഭവത്തിൽ ഭരണതലത്തിലെ അന്വേഷണം നടത്തുന്നുണ്ട്.
ക്രിക്കറ്റ് മത്സരം കാണാനെത്തിയവരുടെ സീസീ ടി.വി ദൃശ്യങ്ങളും ടിക്കറ്റ് വിശദാംശങ്ങളും കാണികളുമായുള്ള അഭിമുഖങ്ങളും പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ക്രിക്കറ്റ് മത്സരങ്ങളിൽ വംശീയ വിദ്വേഷം നടത്തിയവർക്ക് ദീർഘകാല വിലക്ക് ഏർപ്പെടുത്തുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
Comments