ന്യൂഡൽഹി: ലഡാക് സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ വിള്ളലുണ്ടായെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കഴിഞ്ഞ വർഷം കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖ ഗാൽവാനിൽ ലംഘിച്ച ചൈനീസ് സേനകളെ ഇന്ത്യൻ സൈന്യം ധീരമായി തടഞ്ഞതാണ് അസ്വസ്ഥത വർദ്ധിപ്പിച്ചത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള എല്ലാ ഭിന്നതകളും അതിർത്തികളെ ചൊല്ലി മാത്രമാണ്. എന്നിരുന്നാലും അതിർത്തി അടിസ്ഥാനപരമായി തീർത്തും ശാന്തമാണെന്നും ജയശങ്കർ പറഞ്ഞു. 1971 യുദ്ധത്തിന് ശേഷം 2020ലാണ് നമുക്ക് അതിർത്തിയിൽ ഇതുപോലെ സൈനികരെ നഷ്ടമായത്. ആ സംഭവം ഇന്ത്യ-ചൈന ബന്ധത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
ചൈന ഇപ്പോഴും പിന്മാറുന്നതിൽ വിമുഖരാണ്. ഒപ്പം സുതാര്യമായ അഭിപ്രായം പറയുന്നതിലും സമാധാന ശ്രമങ്ങളിലും അവർ പിന്നാക്കം നിൽക്കുകയാണ്. ഇപ്പോഴും വിശ്വാസയോഗ്യമായ ഒരു ഉത്തരം ചൈനയുടെ ഭാഗത്തുനിന്നും സൈനിക പിന്മാറ്റത്തെക്കുറിച്ചില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
Comments