കൊൽക്കത്ത: പശ്ചിമ ബാഗാളിൽ 2010 മുതൽ അനുവദിച്ച് നൽകിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. ജസ്റ്റിസ് തപബ്രത ചക്രബർത്തി, രാജശേഖർ മന്ത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ഒബിസി (പിന്നാക്ക വിഭാഗം) സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ സർക്കാർ നടപടിക്രമങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതു താല്പര്യ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.
2010 ന് ശേഷം അനുവദിച്ചിരിക്കുന്ന ഒബിസി സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ കമ്മീഷന്റെ പിന്നാക്ക വിഭാഗ ആക്ട് 1993 പ്രകാരമുള്ള പുതിയ ഒബിസി പട്ടിക തയാറാക്കാനും നിർദ്ദേശിച്ചു. നിയമനങ്ങളുമായി ബന്ധപ്പെട്ട പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ ആക്ട് 2012 ലെ സെക്ഷൻ 2H ,5 ,6 , സെക്ഷൻ 16 എന്നിവയും ഷെഡ്യൂൾ 1 ,3 ഇവയും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, ഇതിനകം സർവീസിലിരിക്കുന്നവരോ സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചവരോ സംസ്ഥാനത്തിന്റെ ഏതെങ്കിലും നിയമന പ്രക്രിയയിൽ വിജയിച്ചവരോ ആയ, പിന്നാക്ക വിഭാഗത്തിൽപെട്ട പൗരന്മാരുടെ സേവനങ്ങളെ ഉത്തരവ് ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
2010 ന് ശേഷം അനുവദിച്ചിരിക്കുന്ന ഒബിസി സർട്ടിഫിക്കറ്റുകൾ 1993 ലെ പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ കമ്മീഷൻ ആക്ട് അവഗണിച്ചുകൊണ്ടുള്ളതാണെന്ന് ആരോപിച്ച് 2011 ൽ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. യഥാർത്ഥത്തിൽ ഒബിസി വിഭാഗത്തിൽ പെട്ടവർക്കല്ല സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിധി അംഗീകരിക്കില്ലെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതികരണവും ഉത്തരവിന് പിന്നാലെ വന്നിട്ടുണ്ട്.