കണ്ണൂർ : വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ആശയം ഇന്ത്യൻ സാഹചര്യത്തിൽ ബദലായി അവതരിപ്പിക്കുന്നത് തെറ്റെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദൻ. ഇന്ത്യൻ സമൂഹത്തിന്റെ മനസ്സ് ജീർണമാണ്. ഇവിടെ ദൈവത്തേയും വിശ്വാസത്തെയും മറികടക്കാൻ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന് കഴിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. കണ്ണൂരിൽ കെ.എസ്.ടി.എ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഇതുവരെ ജനാധിപത്യ വിപ്ലവം നടന്നിട്ടില്ല. ഇപ്പോഴും ഫ്യൂഡൽ വ്യവസ്ഥയാണ് നിലനിൽക്കുന്നത്. ഇവിടെ വൈരുദ്ധ്യാത്മക ഭൗതികവാദം ഒരു ബദലാകില്ല. അതുകൊണ്ട് അമ്പലത്തിൽ പോകുന്നവന് അമ്പലത്തിൽ പോകാം. പള്ളിയിൽ പോകുന്നവന് അത് ചെയ്യാം . വിശ്വാസിക്ക് വിശ്വാസിയായി ജീവിക്കാം. അവിശ്വാസിക്ക് അവിശ്വാസിയായി ജീവിക്കാം. അതൊരു പരിമിതിയല്ല വസ്തുതാപരമാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇത് മനസ്സിലാക്കിയില്ലെങ്കിൽ അബദ്ധത്തിൽ ചെന്നു ചാടുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസിക്ക് വിശ്വാസമനുസരിച്ച് മുന്നോട്ടു പോകാനുള്ള അവകാശമുണ്ട്. ആ അവകാശം നിഷേധിക്കുന്ന ഘട്ടം വന്നാൽ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ ചെമ്പതാക ഏന്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബാദ്ധ്യതയുണ്ടെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടിയുണ്ടാക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വീണ്ടും അടവ് നയവുമായി സിപിഎം രംഗത്തെത്തിയതെന്നാണ് കരുതപ്പെടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ അടിപതറിയ സിപിഎമ്മിന് നിയമസഭയിലും അത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. ഇതിനെ തുടർന്നാണ് പാർട്ടി സൈദ്ധാന്തികനായി കരുതുന്ന എം.വി ഗോവിന്ദനെ പുതിയ അടവു നയവുമായി രംഗത്തെത്തിച്ചതെന്ന് സൂചനയുണ്ട്.
Comments