ബെംഗളൂരു : കുടകിൽ പത്താം ക്ലാസുകാരിയെ 32കാരൻ ക്രൂരമായി കൊലപ്പെടുത്തി. കുടക് ജില്ലയിലെ സോംവാർപേട്ടിലെ സുർലബ്ബി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി യു എസ് മീന എന്ന 15കാരിയാണ് കൊല്ലപ്പെട്ടത്. ഈ കുട്ടിയെ വിവാഹം കഴിക്കാൻ വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച ഗ്രാമവാസിയായ ഓങ്കാരപ്പ (പാപ്പു) ആണ് പ്രതി.
പ്രതിയായ യുവാവുമായി പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ ഈ വിവരം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ വീട്ടുകാരെ സന്ദർശിച്ച് പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ മാത്രമേ വിവാഹം കഴിപ്പിക്കാവൂ എന്ന് ബോധ്യപ്പെടുത്തി. പോലീസും വരനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി എന്ന് പറയപ്പെടുന്നു.
എന്നാൽ ഉദ്യോഗസ്ഥർ പോയതിന് ശേഷം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ തല വെട്ടി മാറ്റി ഉടൽ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുടക് പോലീസ് കേസ് എടുത്ത് വിശദമായി അന്വേഷണം നടത്തി വരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രതിയുമായുള്ള വിവാഹനിശ്ചയം കുടുംബം ഉറപ്പിച്ചതായി എസ്പി കെ രാമരാജൻ സ്ഥിരീകരിച്ചു.
കർണാടകയിലെ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നലെയാണ് പുറത്ത് വന്നത്. കൊല്ലപ്പെട്ട യു എസ് മീന 52% മാർക്ക് നേടുകയും കുട്ടി പഠിച്ച സ്‌കൂൾ 100% വിജയം നേടുകയും ചെയ്തിരുന്നു.