ഡെറാഡൂൺ: ഉത്തരാഖണ്ഡ് പ്രളയദുരന്തത്തിലെ അവശേഷിക്കുന്നവർ മരിച്ചതായി കണക്കാക്കാൻ ജില്ലാ അധികൃതർ തീരുമാനിച്ചു. ഋഷിഗംഗാ വൈദ്യുത പദ്ധതി പ്രദേശത്തും തപോവൻ തുരങ്കത്തിലും കുടുങ്ങിയവരിൽപ്പെട്ട 136 പേരെയാണ് മരിച്ചതായി കണക്കാക്കുക. ഫെബ്രുവരി 7നുണ്ടായ പ്രളയദുരന്തത്തിൽ ഇനിയും കണ്ടെത്താൻ കഴിയാത്തവർ ജീവനോടെയുണ്ടാകാൻ സാദ്ധ്യതയില്ലെന്ന നിഗമനത്തിലാണ് അധികൃതർ. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തിയെങ്കിലും ഇവരെ കണ്ടെത്താനുളള സാദ്ധ്യതകൾ അവസാനിച്ചതിനാലാണ് തീരുമാനം.
ഇന്നലത്തെ തീയതി വെച്ച് ഇനി കണ്ടെത്താനുള്ള 136 പേരും മരണപ്പെട്ടതായി കണക്കാക്കാനുള്ള നടപടികളാണ് സർക്കാർ എടുക്കുക. ദുരന്തങ്ങളിൽ പെട്ട് കാണാതാകുന്നവരുടെ മൃതശരീരം കണ്ടെത്തിയില്ലെങ്കിൽ 7 വർഷത്തിന് ശേഷമാണ് മരിച്ചതായി സ്ഥിരീകരിക്കാറ്. കേദാർനാഥ് ദുരന്തത്തിൽ ഏഴു വർഷത്തിന് മുന്നേ മരണം സ്ഥിരീകരിച്ചിരുന്നു.
ഇതുവരെ 68 മൃതശരീരങ്ങളാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൃതശരീരങ്ങളിൽ 14 എണ്ണവും തപോവൻ തുരങ്കത്തിനകത്തുനിന്നായിരുന്നു. പുറത്തേക്കാൾ കടുത്ത ശൈത്യമുള്ള തുരങ്കത്തിനകത്ത് നാലു ദിവസം തുടർച്ചായി നടത്തിയ രക്ഷാ പ്രവർത്തനത്തിലും ജീവനോടെ ആരേയും കണ്ടെത്താനായില്ല. ദേശീയ തെർമൽ കോർപ്പറേഷന്റെ പദ്ധതി പ്രദേശത്താണ് അപകടമുണ്ടായത്.
മൂന്നായിട്ടാണ് ദുരന്തപ്രദേശത്ത് മരണപ്പെട്ടവരെ കണക്കാക്കുന്നത്. `ഒന്ന് പ്രദേശത്തിനടുത്ത് താമസിച്ചിരുന്നവർ. രണ്ടാമത്തേത് തൊട്ടടുത്ത ജില്ലകളിൽ നിന്നെത്തി ദുരന്തത്തിൽപ്പെട്ടവർ. മൂന്നാമത്തേത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി പ്രദേശത്തുണ്ടായിരുന്നവർ. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷവും കേന്ദ്രസർക്കാർ രണ്ടു ലക്ഷവും സഹായധനമായി പ്രഖ്യാപിച്ചിരുന്നു.
Comments