ലക്‌നൗ: രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. ക്രിയാത്മകമായ നിയന്ത്രണ നടപടികൾ സ്വീകരിച്ച് യോഗി സർക്കാരിന്റെ പ്രവർത്തന രീതി മാതൃകയാകുയാണ്. സംസ്ഥാനത്ത് ആറ് ലക്ഷത്തോളം പേർക്ക് കൊറോണ ബാധിച്ചെങ്കിലും 98.2 ശതമാനമാണ് രോഗമുക്തി നിരക്ക്. കൂടാതെ മരണ നിരക്ക് 1.4 ശതമാനത്തിൽ ഒതുക്കാനും കഴിഞ്ഞു. വാക്സിനേഷനിലും സംസ്ഥാനം മുന്നിലാണ്. ഇതുവരെ 35 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകിയത്.
കൊറോണ വ്യാപനം നിയന്ത്രിക്കാൻ സഹായകരമായത് എട്ട് ഘടകങ്ങളാണ്. രാഷ്‌ട്രീയ നേതൃത്വം തന്നെയാണ് അതിൽ പ്രധാനവും. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിൽ ധനമന്ത്രി സുരേഷ് ഖന്ന, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് എന്നിവരാണ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ടീം 11 എന്ന പേരിൽ 11 വകുപ്പ് തല കമ്മിറ്റികൾ രൂപീകരിച്ചു. യോഗി ആദിത്യ നാഥിന്റെ മേൽനോട്ടത്തിൽ 25ഓളം മുതിർന്ന ഉദ്യോഗസ്ഥരാണ് സമിതിയിൽ പ്രവർത്തിച്ചത്.
കേന്ദ്രസർക്കാരും സംസ്ഥാനവുമായുള്ള ആശയവിനിമയം ഏകോപിപ്പിക്കാനുള്ള ഉത്തരവാദിത്വം ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയ്‌ക്കായിരുന്നു. ലോക്ഡൗൺ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജനങ്ങൾക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സമിതികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സാമ്പത്തിക വ്യവസ്ഥയെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പ്രത്യേക സമിതി രൂപീകരിച്ചു. സംസ്ഥാനത്തെ എല്ലാ മേഖലയേയും ഒരുപോലെ ശ്രദ്ധിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മാതൃകയാകുകയാണ് യുപി മോഡൽ കൊറോണ പ്രതിരോധം.
80 ശതമാനത്തോളം കൊറോണ രോഗികൾക്കും ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ രോഗം സ്ഥിരീകരിച്ചവരെ കണ്ടെത്താനുള്ള ഏക മാർഗം നിരീക്ഷണം ആയിരുന്നു. ഇതിനായി സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ആരോഗ്യ പ്രവർത്തകരാണ് വിവിധ നഗരങ്ങളിലെ 3.12 കോടി വീടുകളിലെത്തി നിയന്ത്രണ നടപടികൾ വിവരിച്ച് നൽകിയതും അവ പ്രാവർത്തിക മാക്കാൻ സഹായിച്ചതും. 15.5 കോടി ആളുകളാണ് നിരീക്ഷണ പരിധിയിൽ വന്നത്.
യുപിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പരിശോധന നടത്തിയത്. മാർച്ച് 15 വരെ 3.2 കോടി ടെസ്റ്റുകളാണ് നടത്തിയത്. 771 ആശുപത്രികളിലാണ് പരിശോധനയും ചികിത്സയും നടന്നത്. പൂൾ ടെസ്റ്റിംഗ്, പ്ലാസ്മ തെറാപ്പി എന്നിവ ഉൾപ്പെടെ വിവിധ തരം നടപടികളും സർക്കാർ സ്വീകരിച്ചു. കൊറോണ രോഗികൾക്കൊപ്പം തന്നെ മറ്റ് രോഗികൾക്കായുള്ള ചികിത്സയും ഉറപ്പാക്കാൻ സർക്കാർ ശ്രദ്ധിച്ചു എന്നതും ശ്രദ്ധേയമായി.
Comments