ഇസ്ലാമാബാദ് : ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലിങ്ങൾ സ്വന്തമായി രാജ്യം വേണമെന്ന് പ്രഖ്യാപിച്ച ദിനം ആഘോഷിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാന്റെ പ്രതികരണം. ഹിന്ദു അടിമത്തത്തിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും രക്ഷ നേടാൻ തീരുമാനിച്ച ദിനമാണ് 1940 മാർച്ച് 23 എന്ന് ഇമ്രാൻ ട്വിറ്ററിൽ കുറിച്ചു.
ഈ ദിനത്തിൽ പാകിസ്താന്റെ പിതാവ് മുഹമ്മദലി ജിന്നയ്ക്ക് ആദരമർപ്പിക്കുന്നു. സ്വതന്ത്ര മുസ്ലിം രാജ്യമുണ്ടാക്കാൻ വേണ്ടി ഒരുമിച്ച് നീങ്ങിയ നേതാക്കൾക്കും ആദരാഞ്ജലികൾ. നിങ്ങളുടെ പോരാട്ടമാണ് 1947 ഓഗസ്റ്റ് 14 ന് ഒരു മുസ്ലിം രാജ്യമുണ്ടാകാൻ കാരണമായത് . ഈ ദിനത്തിൽ മുഹമ്മദലി ജിന്നയുടെ ആശയാദർശങ്ങൾ പിന്തുടരുമെന്ന് നാം ഉറപ്പിക്കേണ്ടതാണെന്നും ഇമ്രാൻ വ്യക്തമാക്കി.
പാകിസ്താനെ ജനാധിപത്യ രാഷ്ട്രമാക്കുക എന്നതാണ് തങ്ങൾ ഉദ്ദേശിക്കുന്നത്. സാഹോദര്യവും ഐക്യവും ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നു. ഇന്ത്യയുടെ കീഴിൽ അടിമത്തമനുഭവിക്കുന്ന കശ്മീരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന വിവാദ പ്രസ്താവനയും ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. കശ്മീരിലെ വിഘടനവാദികളുടെ ഭീകര പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതായും ഇമ്രാൻ കൂട്ടിച്ചേർത്തു.
1940 മാർച്ച് 23 നായിരുന്നു മുസ്ലിം പാകിസ്താൻ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം മുസ്ലിം ലീഗ് ലാഹോറിൽ അംഗീകരിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഇമ്രാന്റെ പരാമർശം.
Comments