തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ ശബരിമല പരാമർശത്തിനെതിരെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടേത് ഗുരുതര ചട്ടലംഘനമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പം എന്ന പ്രസ്താവനയ്ക്കെതിരെയാണ് കണ്ണൂർ ഡിസിസി പ്രസിഡന്റും സ്ഥാനാർത്ഥിയുമായ സതീശൻ പാച്ചേനിപരാതി നൽകിയത്.
അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമാണ്. കാരണം സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ജനങ്ങളെ പിന്തുണയ്ക്കുന്നവർക്കൊപ്പമാണ് ദേവഗണങ്ങൾ നിലകൊള്ളുക. പ്രതിസന്ധി കാലത്ത് ജനങ്ങളെ സംരക്ഷിച്ചത് സർക്കാരാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രി ശബരിമല പരാമർശം നടത്തിയത്. തെരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഈ പരാമർശം അടങ്ങുന്ന സി.ഡിയും പരാതിയ്ക്കൊപ്പം നൽകിയിട്ടുണ്ട്. വോട്ട് നേടാനായി ജാതി മത വികാരങ്ങൾ ഉണർത്തുന്ന തരത്തിലുള്ള അഭ്യർത്ഥനകളോ പരാമർശങ്ങളോ പാടില്ലെന്നാണ് പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്. ഇത് ലംഘിച്ചുള്ളതാണ് മുഖ്യമന്ത്രിയുടെ പരാമർശം എന്നാണ് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നത്.
Comments