കൊൽക്കത്ത: പശ്ചിമബംഗാളിൽ വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന യുവാവിനെ വെടിവെച്ചു കൊന്നു. ആനന്ദ ബെർമൻ എന്ന പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
കൂച്ച്ബിഹാറിലെ സീതാൾകുച്ചിയിലാണ് സംഭവം. കന്നിവോട്ട് ചെയ്യാനാണ് ആനന്ദ ബെർമൻ പോളിംഗ് ബൂത്തിലെത്തിയത്. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സ്ഥിതി നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെയും ദ്രുതകർമ്മസേനയെയും വിന്യസിച്ചിട്ടുണ്ട്. സംഘർഷത്തിനിടെ ക്രൂഡ് ബോംബ് ഉൾപ്പെടെ പ്രയോഗിച്ചതായാണ് റിപ്പോർട്ടുകൾ.
ബിജെപി പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് നട്ടാബാരി മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥി രബീന്ദ്രനാഥ ഘോഷ് ആരോപിച്ചു. എന്നാൽ സീതാൾകുച്ചിയിലെ ബിജെപി സ്ഥാനാർത്ഥി ബരേൻ ചന്ദ്ര ബർമൻ ആരോപണം നിഷേധിച്ചിട്ടുണ്ട്.
ബംഗാൾ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് പുരോഗമിക്കുന്നത്. കൂച്ച് ബിഹാറിലെ ഒൻപത് മണ്ഡലങ്ങളിലുൾപ്പെടെ 44 സീറ്റുകളിലാണ് വോട്ടെടുപ്പ്. ബംഗാളിലെ സംഘർഷ സാദ്ധ്യതയുളള മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ശക്തമായ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. കൂച്ച്ബിഹാറിൽ മാത്രം 188 കമ്പനി കേന്ദ്രസേനയെ സുരക്ഷയ്‌ക്കായി വിന്യസിച്ചിരുന്നു. ഓരോ കമ്പനിയിലും 100 സേനാംഗങ്ങളാണ് ഉളളത്. 44 മണ്ഡലങ്ങളിലുമായി 15940 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുളളത്.
Comments