സിലിഗുരി: പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ വെടിവെയ്പിൽ നാല് പേർ കൊല്ലപ്പെട്ടത് ഖേദകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബാംഗങ്ങളെ ദു:ഖം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ സിലിഗുരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് കൂച്ച് ബിഹാറിലെ മാതഭംഗയിൽ നാല് പേർ വെടിവെയ്പിൽ കൊല്ലപ്പെട്ടത്. ബിജെപിക്ക് ജനങ്ങൾ നൽകുന്ന പിന്തുണയിൽ ദീദിയും ഗുണ്ടകളും അസ്വസ്ഥരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കസേര നഷ്ടപ്പെടുന്ന സ്ഥിതി മനസിലായതോടെയാണ് ദീദി ഈ നിലയിലേക്ക് താഴ്ന്നത്. എന്നാൽ സുരക്ഷാ സേനയെ ആക്രമിച്ചും കലാപമുണ്ടാക്കിയും വോട്ടെടുപ്പ് തടസപ്പെടുത്തിയുമുളള തന്ത്രങ്ങൾ ഒരിക്കലും മമതയെ സംരക്ഷിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് ഇത്തരം തന്ത്രങ്ങൾ പയറ്റി രക്ഷപെടാനാകില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാവിലെ ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പ് തുടങ്ങിയ ശേഷം കൂച്ച് ബിഹാറിലും ഹൂഗ്ലിയിലും ഉൾപ്പെടെ വലിയ തോതിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
Comments