കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക ആക്രമണം. ബിജെപി എംപി ലോക്കറ്റ് ചാറ്റർജിയുടെ വാഹനം ആക്രമികൾ വളഞ്ഞിട്ട് ആക്രമിച്ചു. ഹൂഗ്ലിയിലെ ബന്ദേലിൽ വെച്ചായിരുന്നു ലോക്കറ്റ് ചാറ്റർജിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ലോ്ക്കറ്റ് ചാറ്റർജി പറഞ്ഞു.
വാഹനത്തിന്റെ ചില്ല് തകരുകയും ആക്രമണം തടയാൻ ശ്രമിച്ച നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്കും മാദ്ധ്യമ പ്രവർത്തകർക്കും പിരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ലോക്കറ്റ് ചാറ്റർജിയ്‌ക്ക് കൈയ്യിൽ പരിക്കേറ്റിട്ടുണ്ട്. കൂച്ച് ബിഹാറിൽ തൃണമൂൽ പ്രവർത്തകർ വോട്ടിംഗ് തടസ്സപ്പെടുത്താൻ ശ്രമിച്ചതാണ് ആക്രമണത്തിൽ കലാശിച്ചത്.
ഇവിടെയെത്തിയ ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 66-ാം പോളിംഗ് ബൂത്തിന് സമീപത്താണ് ആക്രമണം ഉണ്ടായത്. രാവിലെ ഏഴ് മണിയ്‌ക്കാണ് സംഭവം. ഇവിടെ അധിക സേനയെ വിന്യിസിക്കണമെന്ന് ലോക്കറ്റ് ചാറ്റർജി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
നിരവധി മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്ക് നേരെയും അക്രമം ഉണ്ടായി. അതേസമയം കൂച്ച് ബിഹാറിലെ മാതഭംഗയിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. രാവിലെ വോട്ട് ചെയ്യാനെത്തിയ 18കാരൻ വെടിയേറ്റ് മരിച്ചതോടെ ഇവിടെ തൃണമൂൽ-ബിജെപി സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേർ വെടിയേറ്റ് മരിച്ചത്. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Comments