ചലച്ചിത്ര രംഗത്തെ താരശോഭയുടെ പാരമ്യത്തിൽ നിന്ന് രാഷ്‌ട്രീയ ഗോദയിലേക്ക് ഇറങ്ങി വിജയം വരിച്ചവർ ഒരുപാട് ഉണ്ട് നമ്മുടെ രാജ്യത്ത്. രാഷ്‌ട്രീയത്തിൽ എത്ര ഉന്നതിയിൽ എത്തിയാലും അവരെ എളുപ്പം തിരിച്ചറിയാൻ സാധിക്കും. ഗ്ലാമർ ലോകത്ത് വിരാജിച്ചതിന്റെ ശേഷിപ്പുകൾ അവരുടെ ജീവിതരീതിയിലും പെരുമാറ്റത്തിലും കുറഞ്ഞ അളവിലെങ്കിലും പ്രകടമാകും.എണ്ണത്തിൽ കുറവാണെങ്കിലും, താരലോകത്ത് നിന്ന് വന്ന് അസ്സൽ പൊളിറ്റികൾ സ്ട്രീറ്റ് ഫൈറ്റെഴ്സ് ആയവരും ഉണ്ട്, സ്മൃതി ഇറാനിയെ പോലെ. ആ മാനദണ്ഡങ്ങൾ എല്ലാം ചേർന്ന വംഗനാട്ടിലെ ബിജെപിയുടെ വനിതാ മുഖമായി മാറിയിരിക്കുകയാണ് 47 കാരിയായ ലോക്കറ്റ് ചാറ്റർജി.
2015ൽ മാത്രം ബിജെപിയിൽ എത്തിയ അവർ, ഇതിനകം ബംഗാളിലെ പാർട്ടിയുടെ മുന്നണി പോരാളികളിൽ ഒരാളാണ്. സിംഗൂർ ഉൾപ്പെടുന്ന ഹുഗ്ലി ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എംപി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, മഹിളാ മോർച്ചയുടെ മുൻ സംസ്ഥാന അധ്യക്ഷ എന്നീ നിർണായക പദവികൾ ഇതിനകം തേടിയെത്തി. മുപ്പതോളം ബംഗാളി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ ലോക്കറ്റ് ചാറ്റർജി, തൃണമൂൽ കോൺഗ്രസിലൂടെയാണ് രാഷ്‌ടീയത്തിലേക്ക് കാലെടുത്ത് വെച്ചതെങ്കിലും, മമതയുടെ പാർട്ടി തനിക്ക് പറ്റിയ ഇടമില്ലെന്ന് തിരിച്ചറിഞ്ഞ് ബിജെപിയിൽ ചേരുകയായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മയുരേശ്വർ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടെങ്കിലും, രാഷ്രീയ ജീവിതത്തിന് വിരാമമിടാതെ ബിജെപിക്ക് വേണ്ടി സംഘടനാ പ്രവർത്തനത്തിൽ സജീവമായി.
അധികാരത്തിന്റെ തണലിൽ അക്രമവും അരാജകത്വവും അഴിച്ചുവിടുന്ന തൃണമൂലിന്റെ ഗുണ്ടാഗിരിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ബിജെപി പോർമുഖം തീർത്തപ്പോൾ, ദിലീപ് ഘോഷിനൊപ്പം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു ലോക്കറ്റ്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയായിരിക്കെ, നിരവധി ജനകീയ വിഷയങ്ങളിൽ ഇടപെട്ടാണ് ലോക്കറ്റ് ചാറ്റർജി ശ്രദ്ധയാകർഷിച്ചത്. ബംഗാളിലെ ഒരു മുൻനിര സിനിമ താരമായിരുന്നുവെന്ന് വിശ്വസിക്കാൻ പോലും പ്രയാസമാകുന്ന രീതിയിൽ മുഴുവൻ സമയ രാഷ്‌ട്രീയക്കാരിയായി വളരെ വേഗം ‘ലോക്കറ്റ് ദീദി’ രൂപാന്തരപ്പെട്ടു എന്നതാണ് വസ്തുത. ജനകീയ സമരങ്ങളിലെ അവരുടെ പങ്കാളിത്തം തന്നെയാണ് ഇതിന് പ്രധാനകാരണം. സമീപകാലത്ത് തൃണമൂൽ പ്രവർത്തകരുടെ അസഹിഷ്ണുതയ്‌ക്കും ആക്രമണത്തിനും ഏറ്റവും അധികം ഇരയായ വനിത നേതാവും ഒരുപക്ഷെ ഇവർ തന്നെയായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനിടെയും ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം തന്നെ ഉദാഹരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിക്കൊപ്പം, മുന്നിൽ നിന്ന് പടനയിക്കുന്ന ഇത്തരം നേതാക്കളുടെ സാന്നിധ്യം തന്നെയാണ് വംഗനാട്ടിൽ ഒന്നുമില്ലായ്മയിൽ നിന്ന് ബിജെപിയെ അധികാരത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നത്. മമത ബാനർജിയെ ‘മുറിവേറ്റ പെൺപുലി’ എന്ന് തൃണമൂലിന് വേണ്ടി പ്രചാരവേല നടത്തുന്നവർ വിശേഷിപ്പിക്കുമ്പോൾ, ബംഗാളിൽ ഓരോ വീട്ടിലും നിരവധി മുറിവേറ്റ പെൺപുലികൾ ഉണ്ടെന്നും, അവരുടെ ശൗര്യം എട്ടുഘട്ടമായി നടക്കുന്ന ജനവിധിയിൽ പ്രതിഫലിക്കും എന്നായിരുന്നു ലോക്കറ്റ് ചാറ്റർജിയുടെ മറുപടി.
മൂന്നരപതിറ്റാണ്ടോളം ചെങ്കൊടി പിടിച്ച് സർവ്വതും നഷ്ടപ്പെട്ട ഒരു ജനത സ്വന്തം അസ്തിത്വം വീണ്ടെടുക്കാൻ പൊരുതുമ്പോൾ, അവർക്ക് താങ്ങും തണലുമായി രംഗത്ത് വന്നത് തന്നെയാണ് ബംഗാളിലെ ബിജെപിയുടെ അവിശ്വസനീയമായ മുന്നേറ്റത്തിന് കാരണം. ചരിത്ര ജനവിധിക്കായി മെയ് 2 വരെ കാത്തിരിക്കാം.
Comments