റിയോ ഡി ജനീറോ: ബ്രസീലിലെ പ്രൈമറിസ്കൂളിൽ ഉണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളും രണ്ട് അദ്ധ്യാപകരും മരിച്ചതായി റിപ്പോർട്ട്. 18 വയസുള്ള ഒരാൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സൈദദാസ് നഗരത്തിലെ അക്വാരെല്ല പ്രൈമറി സ്കൂളിലാണ് ആക്രമണമുണ്ടായത്. സൈനിക പോലീസ് വക്താവ് മേജർ റാഫേൽ അന്റോണിയോ ഡാ സിൽവ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ചരിത്രത്തിലെ ഏറ്റവും ദു:ഖകരമായ ദിവസമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പകച്ചുപോയെന്നും എങ്ങനെ നടപടിയെടുക്കണമെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ലെന്നും പ്രാദേശിക വിദ്യാഭ്യാസ സെക്രട്ടറി ഗിസെല ഹർമാൻ പറഞ്ഞു. ഇത് എന്റെ ആദ്യത്തെ ഔദ്യോഗിക പദവിയാണ്. എനിക്ക് 35 വയസ്സുണ്ട്, എനിക്കും ഒരു ചെറിയ കുട്ടിയുണ്ട്. ‘ഭീകരതയുടെ മുഖം’ എന്നാണ് സംഭവത്തെകുറിച്ച് എനിക്ക് പറയാനുള്ളതെന്നും ഹർമാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ സ്കൂളിലെ കുട്ടികളെ മറ്റൊരു മുറിയിൽ ഒളിപ്പിച്ച് വാതിൽ അടയ്ക്കുയായിരുന്നുവെന്നും ഒരു ദൃക്സാക്ഷി പറഞ്ഞു. പോലീസ് വകുപ്പിൽ നിന്ന് മരണം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഉണ്ടായിട്ടില്ല. എന്നാൽ സംഭവത്തിൽ മൂന്ന് കുട്ടികളും രണ്ട് അദ്ധ്യാപകരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൊല്ലപ്പെട്ട കുട്ടികൾ രണ്ട് വയസ്സിന് താഴെയുള്ളവരാണ്.സംഭവത്തിൽ സംസ്ഥാന ഗവർണർ ഡാനിയേല റെയിൻ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ലക്ഷ്യം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആക്രമണകാരി മാനസിക രോഗിയാണോ എന്ന് അറിയില്ലെന്നും പോലീസ് പറഞ്ഞു.
Comments