മുംബൈ : വിരാട് കോഹ് ലിയ്‌ക്ക് ശേഷം ആരാകും ടീം ഇന്ത്യയുടെ നായകൻ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. നിലവിൽ കോഹ് ലിയും രോഹിത്തുമുളഅളതിനാൽ നായകനെ അന്വേഷിക്കേണ്ട കാര്യമില്ല എന്നാൽ ഇവർക്ക് ശേഷം ആരാകും നായകൻ എന്നതാണ് ചോദ്യം.
യുവ താരങ്ങളായ ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവരാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുന്നിലുള്ളത്. പഞ്ചാബിനെ നയിച്ച് രാഹുലും ഡൽഹിയെ നയിച്ച് ശ്രേയസും പന്തും ഇതിനോടകം തന്നെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ഐപിഎല്ലിലെ കഴിഞ്ഞ സീസണിൽ ഡൽഹിയെ ഫൈനലിലെത്തിച്ചാണ് ശ്രേയസ് കരുത്തറിയിച്ചത്. എന്നാൽ ശ്രേയസിന് പരിക്കേറ്റതോടെ അപ്രതീക്ഷിതമായി നായകസ്ഥാനത്തേക്കെത്തിയ താരമാണ് ഋഷഭ് പന്ത്.
ഈ സീസണിൽ ഇതുവരെ ടീമിനെ മികച്ച രീതിയിൽ നയിച്ച പന്ത് തന്നെയാണ് നായകനാകാൻ ഏറ്റവും യോഗ്യനെന്നാണ് ഗവാസ്കറുടെ പക്ഷം. ഡല്‍ഹി ക്യാപിറ്റല്‍സ് പോലൊരു ടീമിന്റെ നായകനാണ് ഋഷഭ്. അവനെ സ്വാഭാവിക ശൈലിക്ക് കളിക്കാന്‍ അനുവദിച്ചാല്‍ തീയായി മാറുന്ന തീപ്പൊരിയാണ് അവന്‍. തെറ്റുകള്‍ അവനും സംഭവിച്ചിട്ടുണ്ട്. ആര്‍ക്കാണ് തെറ്റ് പറ്റാത്തത്? ഇതിനോടകം അവന്‍ തന്റെ നായക മികവ് എന്തെന്ന് കാട്ടിക്കൊടുത്തിട്ടുണ്ട്. നിലയുറപ്പിക്കുന്ന ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ തന്റേതായ തന്ത്രങ്ങള്‍ പയറ്റുന്ന നായകനാണവന്‍. അവന്‍ ഭാവിയിലെ നായകനാണ്.അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും ഗവാസ്കർ പറയുന്നു.
നിലവിൽ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പ്രഥമ പരിഗണന നൽകുന്ന താരമാണ് പന്ത്. ഇന്ത്യൻ ടീമിൽ ധോണി ഒഴിച്ചിട്ട വിടവ് നികത്താനും റിഷഭിന് സാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ശ്രദ്ധേയമായത് പന്തിന്റെ പ്രകടനമായിരുന്നു.















