മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കാഴ്ചക്കാരിൽ റെക്കോർഡ് വർദ്ധന. കഴിഞ്ഞ സീസണിലെക്കാഴും കാഴ്ചക്കാരെ പാതിവഴിയിൽ നിർത്തിവച്ച ടൂർണമെന്റിന് ലഭിച്ചു. റേറ്റിംഗ് ഏജൻസിയായ ബാർക്കിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വ്യാപനം മൂലം കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും കാണികൾക്ക് പ്രവേശനമില്ലാതെയായിരുന്നു ടൂർണമെന്റ്.
2020ല്‍ യുഎഇയില്‍ വേദിയായിരുന്നപ്പോള്‍ 357 ദശലക്ഷം കാഴ്ചക്കാരാണ് ടൂര്‍ണമെന്റിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ 29 മത്സരങ്ങള്‍ മാത്രമാണ് നടന്നതെങ്കിലും 367 ദശലക്ഷം കാണികളെയാണ് ലഭിച്ചത്. കൊറോണ പ്രതിസന്ധികള്‍ക്കിടയിൽ ആരാധകര്‍ വിനോദത്തിനായി ഐപിഎല്‍ കൂടുതല്‍ കണ്ടിരുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഐപിഎല്ലില്‍ കൂടുതല്‍ ആളുകള്‍ കണ്ട മത്സരം എൽ ക്ലാസിക്കോ എന്ന വിശേഷണത്തോടെ നടന്ന മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ അഞ്ച് തവണ കിരീടം നേടിയപ്പോള്‍ എംഎസ് ധോണിയുടെ സിഎസ്‌കെ മൂന്ന് തവണയാണ് കിരീടം ചൂടിയത്. ഇത്തവണയും വാശിയേറിയ മത്സരം തന്നെയായിരുന്നു നടന്നത്. 200 ന് മുകളിൽ ചെന്നൈ സ്കോർ ചെയ്തിട്ടും മുംബൈ അത് ചേസ് ചെയ്ത് വിജയിച്ചത് ആരാധകർ ആവേശത്തോടെയാണ് കണ്ടത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ കീറൺ പൊള്ളാർഡിന്റെ തകർപ്പൻ പ്രകടനമാണ് മുംബൈക്ക് ജയം സമ്മാനിച്ചത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളാണ് ഐപിഎല്‍ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാമായിരുന്നു. പാതി വഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തേണ്ടി വന്നത് ബിസിസിഐക്ക് ഏകദേശം 2000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ടൂർണമെന്റ് പൂർത്തിയാക്കാൻ വിവിധ സാധ്യതകൾ ബിസിസിഐ ആലോചിക്കുന്നുണ്ട്.















