തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം കൊറോണ കാലത്തെ വിദ്യാഭ്യാസ കാലഘട്ടം നാളെ ആരംഭിക്കുന്നു. പ്രവേശന ഉത്സവം അടക്കം പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് നടക്കുന്നത്. വിക്ടർ ചാനലിലൂടെ നടക്കുന്ന ആദ്യ ദിവസത്തെ ക്ലാസുകളുടെ ഉദ്ഘാടനവും പ്രവേശന ഉത്സവവും മുഖ്യമന്ത്രിയാണ് നിർവ്വഹിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസ്സിന്റെ പുതിയ രീതികളുടെ ട്രയൽ ജൂൺ രണ്ടു മുതൽ നാലുവരെ നടത്തും. പ്ലസ് ടു ക്ലാസ്സുകൾ ജൂൺ ഏഴുമുതൽ ട്രയൽ നടത്തും. ആദ്യ രണ്ടാഴ്ചകളിലെ ട്രയൽ പൂർത്തിയാക്കി ജൂലൈ ആദ്യവാരത്തിൽ പാഠഭാഗം അനുസരിച്ചുള്ള ക്ലാസ്സുകൾ ആരംഭിക്കാനാണ് തീരുമാനം.
ഫസ്റ്റ് ബെൽ 2.0 എന്ന പേരിലാണ് ഡിജിറ്റൽ ക്ലാസ്സുകൾ വിഭാവനം ചെയ്തിട്ടുള്ളത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ മുൻ വർഷത്തെപോലെയാണ് ക്ലാസുകൾ നടക്കുക.നാളെ രാവിലെ എട്ടുമണിക്കാണ് പ്രവേശന ഉത്സവം ആരംഭിക്കുക. അങ്കണവാടി കുട്ടികൾക്കായി രാവിലെ 10.30ന് കിളിക്കൊഞ്ചൽ ക്ലാസ്സുകളും ആരംഭിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം സിനിമാതാരങ്ങളും കുട്ടികൾക്ക് ആശംസ നേരാൻ എത്തും. മമ്മൂട്ടി, മഞ്ജുവാര്യർ എന്നിവരാണ് പ്രധാന അതിഥികളെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
നാളെ വിവിധ സമയങ്ങളിലായി വിദ്യാഭ്യാസ മേഖല, പരിസ്ഥിതി മേഖല, സാംസ്കാരിക മേഖല, വൈദ്യശാസ്ത്ര മേഖല എന്നീ തലങ്ങളിലുള്ള പ്രമുഖർ കുട്ടികൾ ജീവിതത്തെ എങ്ങനെ നോക്കിക്കാണണമെന്ന് വിശദീകരിക്കും. കൗൺസിലിംഗ് വിദഗ്ധരും നാളെ കുട്ടികളുടെ സമ്മർദ്ദംകുറയ്ക്കുന്നതിനുള്ള നിർദ്ദേശം നൽകും. ക്ലാസുകളിൽ മാതാപിതാക്കളും മറ്റ് രക്ഷാകർത്താക്കളും കുട്ടികൾക്കൊപ്പം പങ്കെടുക്കണമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
Comments