കൊച്ചി: ചീരയോട് സാദൃശ്യം തോന്നുന്ന ചെടി കറി വെച്ച് കഴിച്ച അമ്മൂമ്മയ്ക്കും കൊച്ചുമകൾക്കും ഭക്ഷ്യ വിഷബാധ. ചീരയെന്നു കരുതി അമ്മൂമ്മ പറിച്ച് കറിവച്ചത് ‘ഉമ്മം’ എന്നറിയപ്പെടുന്ന ചെടിയായിരുന്നു. വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയ്ക്കും 14 കാരിയായ കൊച്ചുമകൾ മരിയ ഷാജിയ്ക്കുമാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഇലകളും പൂക്കളും കായും അടക്കം വിഷമുള്ള ഈ ചെടി ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
അപസ്മാര സമാന ലക്ഷണങ്ങളും ഛർദിയുമായി മണിക്കൂറുകളുടെ ഇടവേളയിലാണ് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരുടെ കൃഷ്ണമണികൾ വികസിച്ചിരുന്നു. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. പച്ച ചീരയുടെ ഇലയോട് സാദൃശ്യമുള്ളതാണ് ഡാറ്റിയൂറ ഇനോക്സിയ എന്ന് ശാസ്ത്രീയ നാമമുള്ള ഉമ്മത്തിന്റെ ഇലകൾ. ഇതാണ് അമ്മൂമ്മയും കൊച്ചുമകളും കറിവെച്ച് ഭക്ഷിച്ചത്.
കറി കഴിച്ച് അൽപ്പസമയം കഴിഞ്ഞതോടെ അമ്മൂമ്മയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ചർദ്ദിയും ഒപ്പം പിച്ചും പേയും പറയാനും ബഹളം വയ്ക്കാനും തുടങ്ങിയതോടെ നാട്ടുകാർ ഇവരുടെ മകളെ വിവരം അറിക്കുകയായിരുന്നു . ഉടൻ തന്നെ മകളും കുടുംബവും സ്ഥലത്തെത്തി. കിടപ്പുരോഗിയായ അപ്പൂപ്പൻ വീട്ടിലുള്ളതിനാൽ 14 വയസുകാരിയായ മകളെ വീട്ടിൽ നിർത്തിയശേഷം ഇവർ അമ്മൂമ്മയയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി.
അൽപ്പസമയത്തിന് ശേഷം വിശന്ന കുട്ടി അമ്മൂമ്മ ഉണ്ടാക്കിവച്ച കറിയും കൂട്ടി ഭക്ഷണം കഴിച്ചു. ഇതിന് തൊട്ടുപിന്നാലെ അമ്മൂമ്മ പ്രകടിപ്പിച്ച അതേ ലക്ഷണങ്ങൾ കുട്ടിയും കാണിച്ചതോടെ നാട്ടുകാരാണ് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചത്. കഴിച്ച ഭക്ഷണത്തെ കുറിച്ചുള്ള വിവരങ്ങൾ കുട്ടി പറഞ്ഞതോടെ ആമാശയത്തിൽ നിന്ന് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എടുത്താണ് വിഷബാധ സ്ഥിരീകരിച്ചത്.
Comments