കോഴിക്കോട്: പകർച്ചവ്യാധികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുമായി കോഴിക്കോട് കോർപ്പറേഷൻ. ഐസ് ഉരതി പോലുള്ള പാനീയങ്ങൾക്ക് നഗരത്തിൽ താത്കാലികമായി നിരോധനമേർപ്പെടുത്തി. ജൂൺ ഒന്നുവരെയാണ് നിരോധനം. അനധികൃതമായി റോഡരികിൽ നടത്തുന്ന ഭക്ഷണ-പാനീയ വിൽപ്പനയ്‌ക്കെതിരെ നടപടി കടുപ്പിക്കും.
റോഡരികിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് മിക്കയിടങ്ങളിലും കരിമ്പിൻ ജ്യൂസും മുന്തിരി ജ്യൂസുമൊക്കെ വിൽക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ തട്ടുകടകളും വ്യാപകമായി പ്രവർത്തിക്കുന്നു. ഇത്തരം കച്ചവടങ്ങളും അനുവദിക്കില്ല.
മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധി വ്യാപനത്തിനെതിരേ ജാഗ്രതാനടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ നടപടികൾ. ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ രോഗങ്ങൾ പിടിപ്പെട്ടേക്കാം. ജില്ലയിൽ ഏപ്രിൽ വരെ 132 പേർക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ടു. കഴിഞ്ഞ മാസം മാത്രം രണ്ട് മറണവും റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധികളെ തടയുന്നതിനായി ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് നിർദ്ദേശം നൽകുമെന്നും കോർപ്പറേഷൻ അറിയിച്ചു.