തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിനെ വിമർശിച്ച് ഐഎംഎ. ലോക് ഡൗൺ വൈകിയത് കൊറോണ രണ്ടാം തരംഗത്തിന്റെ തീവ്രത വർദ്ധിപ്പിച്ചെന്ന് വിമർശനം. ഐഎംഎ ആവശ്യപ്പെട്ട് 10 ദിവസം കഴിഞ്ഞാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വീണ്ടും കൊറോണ സാമ്പിൾ പരിശോധന എണ്ണം കുറച്ചുവെന്നും ആരോഗ്യ വകുപ്പിന് വിമർശിച്ചുകൊണ്ട് ഐഎംഎ വ്യക്തമാക്കി.
കൊറോണ രണ്ടാം തരംഗത്തിലുണ്ടായ സർക്കാരിന്റെ ജാഗ്രതക്കുറവിനെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിമർശിച്ചത്. രോഗവ്യാപന തോത് വർദ്ധിച്ചു തുടങ്ങിയപ്പോൾ തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിൽ രണ്ടാം തരംഗം ഗുരുതരമാകില്ലായിരുന്നു. നേരത്തെ തന്നെ ലോക് ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഐഎംഎ ആവശ്യപ്പെട്ട് 10 ദിവസത്തിന് ശേഷമാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.
മൂന്നാം തരംഗത്തെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ ഒരു വാക്സിനെങ്കിലും എടുക്കണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്ക് കൊറോണ ഗുരുതരമാകില്ലെന്നാണ് പഠനം. സംസ്ഥാനത്ത് വീണ്ടും കൊറോണ പരിശോധനകളുടെ എണ്ണം ആരോഗ്യവകുപ്പ് കുറച്ചു. രോഗലക്ഷണങ്ങൾ ഇല്ലാത്ത വൈറസ് വാഹകരെ കണ്ടെത്താൻ സാമ്പിൾ പരിശോധന വർദ്ധിപ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
Comments