തിരുവനന്തപുരം: രാജ്യവിരുദ്ധ ശക്തികളുടേയും ഭീകരരുടേയും സുരക്ഷിത താവളമായി കേരളം. സ്ഫോടക വസ്തുക്കളും ബോംബുകളുമൊക്കെ കണ്ടെത്തിയതായി വാർത്തകൾ പുറത്തുവരുമ്പോഴും ഇവയൊക്കെ എവിടുന്ന് വരുന്നെന്നോ, എവിടെയാണിതിന്റെ കേന്ദ്രമെന്നോ എന്നതിനൊന്നും ഒരു തുടരന്വേഷണം സർക്കാരെടുത്തിട്ടില്ല. കേന്ദ്ര ഇന്റലിജൻസും വിവിധ സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികളും നൽകിയ മുന്നറിയിപ്പുകൾ കേരളം തള്ളിയെന്നത് ശരിവെയ്ക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
2020ലാണ് കേരള തമിഴ്നാട് അതിർത്തിയിൽ കളിയിക്കാവിള ചെക്പോസ്റ്റിൽ എസ്ഐയെ ഭീകരർ വെടിവെച്ച് കൊന്നത്. ഈ ദാരുണ സംഭവം നടക്കുന്നതിന് മൂന്ന് മാസം മുൻപ് തമിഴ്നാട് ക്യൂ ബ്രാഞ്ച് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. തമിഴ്നാട്ടിലെ ഭീകര സംഘടനയായ അൽ ഉമയിൽ പ്രവർത്തിച്ചിരുന്നവർ രൂപീകരിച്ച ഇന്ത്യൻ നാഷണൽ ലീഗ് എന്ന സംഘടനയിലെ ഭീകരർ കേരളത്തിൽ സുരക്ഷിതമായി ഒളിച്ചു താമസിച്ചത് മൂന്ന് മാസമാണ്.
ഇവിടെ താമസിച്ചുകൊണ്ടാണ് കളിയിക്കാവിള ആക്രമണത്തിന് രൂപരേഖ തയ്യാറാക്കിയതും. ആക്രമണത്തിന് ശേഷം തമിഴ്നാട് ക്യൂബ്രാഞ്ച് പരിശോധന നടത്തിയ ശേഷമാണ് കേരള പോലീസ് അവിടെയത്തിയത്. പദ്ധതിയ്ക്ക് കൂട്ടുന്നിന്ന അഞ്ച് പേരെ കുളത്തൂപ്പുഴയിലെ പാലരുവിയ്ക്ക് സമീപത്ത് നിന്നും പിടികൂടുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പാകിസ്താൻ മുദ്രപതിപ്പിച്ച വെടിയുണ്ടകളും കുളത്തൂപ്പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു. ഇവയുടെയൊക്കെ അന്വേഷണം ഇപ്പോഴും പാതിവഴിയിൽ തുടരുകയാണ്. കുറ്റിപ്പുറം പാലത്തിനടിയിൽ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഇതിലും അന്വേഷണം നടത്തിയിട്ടില്ല.
2018ലും 2013ലുമൊക്കെ കേരളത്തിന്റെ വീഴ്ച തെളിയിക്കുന്ന സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം പാടം, കോന്നി വന മേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായി പുറത്തുവന്നതാണ് ഒടുവിലത്തെ സംഭവം. ഇതുസംബന്ധിച്ചും തമിഴ്നാട് ക്യൂ ബ്രാഞ്ച് സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരിയിൽ കൊല്ലം, പത്തനംതിട്ട അതിർത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നുവെന്ന് വ്യക്തമായതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേരളത്തിന് മുന്നറിയിപ്പും ഇതിന്റെ റിപ്പോർട്ട് കേരള പോലീസിനും നൽകിയിരുന്നു.
തട്ടാക്കുടി, പാടം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം ഉൾപ്പെടെയുള്ള ക്യാമ്പ് നടക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തുവെന്നാണ് നൽകിയ വിവരം. എന്നാൽ ഇതിലും വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇത്തരത്തിൽ ഭീകരശക്തികൾക്കെതിരെ മുഖം തിരിച്ച് നടന്നാൽ അധികം താമസിക്കാതെ തന്നെ വലിയ ഭീകരകേന്ദ്രങ്ങളുടെ താവളമായി കേരളം മാറും.
Comments