അമൃതസർ: പഞ്ചാബിലെ കോൺഗ്രസ്സിൽ പടലപ്പിണക്കത്തിന് ആക്കം കൂട്ടി നവജ്യോത് സിംഗ് സിദ്ധു. ഏറെ നാളായി മാറി നിലനിന്നിരുന്ന സിദ്ധുവിനെ കൂട്ടി ബി.ജെ.പിക്കെതിരെ കരുക്കൾ നീക്കാനുള്ള കോൺഗ്രസ്സ് തന്ത്രം സിദ്ധു തന്നെ തകർക്കുകയാണ്. പഞ്ചാബിന്റെ പുറകോട്ട് പോക്കിന് കാരണക്കാരൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗാണെന്നാണ് സിദ്ധു ആരോപിക്കുന്നത്.
എന്നും പാർട്ടിയിൽ കലാപക്കൊടി ഉയർത്തുന്നതിൽ മിടുക്കനാണ് സിദ്ധു. ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുടെ പേരിലും പാക് അനുകൂല നിലപാടുകളുടെ പേരിലും സിദ്ധു കോൺഗ്രസ്സിന് എന്നും തലവേദനയാണ്. ഭീകരനേതാക്കളുമായുള്ള ബന്ധത്തിന്റെ പേരിലും ഏറെ പഴികേട്ട നേതാവാണ് നവജ്യോത് സിംഗ് സിദ്ധു. ഇതിനിടെ സ്വന്തം നാടായ പഞ്ചാബിൽ സിദ്ധുവിനെ ഒരു വിധം നിലനിർത്താനാണ് കോൺഗ്രസ്സ് ഹൈക്കമാന്റ് ശ്രമം. ഇതിനിടയിലാണ് പാർട്ടിയുടെ മുഖ്യമന്ത്രിയെ തന്നെ അധിക്ഷേപിച്ച് മുൻ ക്രിക്കറ്റ് താരം മുന്നിട്ടറങ്ങുന്നത്.
പഞ്ചാബിലെ പാർട്ടി നയത്തിലും ഭരണ നയത്തിലും സമ്പൂർണ്ണ അഴിച്ചു പണിവേണമെന്നാണ് സിദ്ധുവിന്റെ നിലപാട്. രണ്ടു സുപ്രധാന കുടുംബങ്ങളുടെ നിഴലിലും കീഴിലുമാണ് പാർട്ടിയും സംസ്ഥാനത്തിന്റെ ഭരണവുമെന്നും സിദ്ധു തുറന്നടിച്ചു. തന്നെ 60 തവണ മുൻ നേതാവ് പ്രശാന്ത് കിഷോർ വന്നു കണ്ട ശേഷമാണ് കോൺഗ്രസ്സിൽ ചേർന്നതെന്നും 56 നിയമസഭാ മണ്ഡലങ്ങളിൽ താൻ പ്രചാരണം നടത്തിയതിനാൽ 54ലും പാർട്ടി ജയിച്ചെന്നും സിദ്ധു അവകാശവാദം ഉന്നയിക്കുകയാണ്. പഞ്ചാബിന്റെ മദ്യനയവും ഖനന നയവും നദീജല നയവും പൊളിച്ചഴുതണമെന്നും സംസ്ഥാനത്തിന് സ്വന്തം ആസ്തി കൂട്ടാനുള്ള ഈ മൂന്ന് മേഖലയിൽ നിന്ന് പരമാവധി ധനവും ഒപ്പം തൊഴിൽലഭ്യതയും ഉറപ്പാക്കണമെന്നും സിദ്ധു പറഞ്ഞു.
Comments