ന്യൂഡൽഹി: കൊറോണ പ്രതിസന്ധിയിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കള്ളക്കളി പുറത്ത്. സംസ്ഥാനത്തെ ഓക്‌സിജന്റെ ലഭ്യത കുറവ് കെജ്രിവാൾ സർക്കാർ പെരുപ്പിച്ച് കാണിച്ചുവെന്ന് സുപ്രീം കോടതിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ വാദം ശരിവെച്ചുള്ളതാണ് സുപ്രീം കോടതിയുടെ റിപ്പോർട്ട്. കെജ്രിവാൾ സർക്കാരിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ഓക്‌സിജന്റെ ക്ഷാമം കൃത്രിമമായി ഉണ്ടാക്കുകയാണ് കെജ്രിവാൾ സർക്കാർ ചെയ്തത്.
അരവിന്ദ് കെജ്രിവാളിന്റെ കള്ളക്കളിയിലൂടെ മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ഓക്സിജൻ വിഹിതം കുറയുകയാണ് ചെയ്തത്. ഡൽഹിയിൽ ഓക്‌സിജന്റെ കുറവ് ഉണ്ടായ സമയത്ത് രാജ്യത്തിന്റെ പ്രതിച്ഛായയെ വരെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള കള്ള പരാമർശങ്ങളാണ് കെജ്രിവാൾ സർക്കാർ നടത്തിയത്. എന്നാൽ സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലായിരുന്നുവെന്ന സുപ്രീം കോടതിയുടെ ഓഡിറ്റ് സമിതിയുടെ റിപ്പോർട്ടിലൂടെ അരവിന്ദ് കെജ്രിവാളിന്റെ ഉത്തരവാദിത്വ രഹിതമായ പ്രവർത്തനമാണ് പുറത്തുവരുന്നത്.
ഏപ്രിൽ- മെയ് മാസങ്ങളിൽ ഡൽഹിയിൽ ഒന്നിലധികം ആശുപത്രികളിൽ ഓക്‌സിജൻ വിതരണം തീർന്നിരുന്നു. ചില ആശുപത്രികളിൽ ഓക്‌സിജന്റെ കുറവ് മൂലം കൊറോണ രോഗികൾ മരിച്ചുവെന്നും ഡൽഹി സർക്കാർ അവകാശപ്പെട്ടിരുന്നു. തുടർന്ന് ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിലൂടെ ആ മാസങ്ങളിൽ ഡൽഹിയിലെ ഓക്‌സിജൻ വിഹതം കേന്ദ്രസർക്കാർ കൂട്ടിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ വിഹിതം വെട്ടിക്കുറച്ചുകൊണ്ടാണ് ഇവിടെ ഓക്‌സിജൻ വിതരണം ചെയ്തത്.
ഡൽഹിക്ക് അക്കാലത്ത് 300 മെട്രിക് ടൺ ഓക്‌സിജൻ ആവശ്യമായിരുന്നുവെങ്കിലും കെജ്രിവാൾ സർക്കാർ ആവശ്യം 1200 മെട്രിക് ടണ്ണായി ഉയർത്തിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡൽഹിയുടെ അമിതമായ ആവശ്യം മൂലം മറ്റ് 12 സംസ്ഥാനങ്ങൾക്ക് ഓക്‌സിജന്റെ അഭാവം നേരിടേണ്ടിവന്നുവെന്നും മറ്റ് സംസ്ഥാനങ്ങളുടെ വിതരണം ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായും ഓക്‌സിജൻ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Comments