ഓരോ അടിയന്തിരാവസ്ഥ വാർഷികവും ഓർമ്മപ്പെടുത്തൽ ആണ്. സത്യഗ്രഹം എന്ന സഹനസമരമുറ ലോകത്തിനു കാണിച്ചു കൊടുത്ത മഹാത്മാവിന്റെ പിൻഗാമികളെന്ന് സ്വയം അവകാശപ്പെടുന്നവർ തന്നെ, അദ്ദേഹത്തിന്റെ പേരു ദുരുപയോഗം ചെയ്തവർ തന്നെ, നമ്മുടെ രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാൻ സത്യഗ്രഹം നടത്തിയവരെ കൊല്ലാക്കൊല ചെയ്ത കറുത്ത നാളുകളുടെ ചരിത്രമാണത്. ഇന്ന് നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ഫാസിസ്റ്റുകൾ എന്ന പേരിൽ വളഞ്ഞിട്ടാക്രമിക്കുന്ന മാദ്ധ്യമങ്ങൾ നമ്മുടെ രാജ്യത്തിന്റെ ആ കറുത്ത അധ്യായം ഒരിക്കലും മറന്നു പോകരുത്. അടിയന്തിരാവസ്ഥ കാലത്ത് ഫാസിസമെന്താണെന്ന് നേരിട്ടറിഞ്ഞവരാണ് ഇന്ത്യൻ മാദ്ധ്യമങ്ങൾ. മാദ്ധ്യമ സ്വാതന്ത്യം തടയുക എന്നതായിരുന്നു ആകാലത്ത് ഇന്ദിരഗാന്ധി പ്രധാനമായും ചെയ്തത്. നാട്ടിൽ നടക്കുന്നതൊന്നും ജനങ്ങളറിയാൻ പാടില്ല എന്നതായിരുന്നു അവരുടെ നിലപാട്. മാദ്ധ്യമങ്ങളെ വരുതിയിലാക്കാനും പേടിപ്പിക്കാനും സമ്മർദ്ദത്തിലാക്കാനും എന്തൊക്കെ ചെയ്യാമൊ അതൊക്കെ ഇന്ദിരയും അവരുടെ വൈതാളികരും ചെയ്തു. അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.സി. ഷാ കമ്മിഷനു മുമ്പാകെ ഇതു സംബന്ധിച്ച നിരവധി തെളിവുകൾ ഇന്ത്യയിലെ പമുഖ പത്രാധിപന്മാരും പത്രപ്രവർത്തകരും നൽകിയിട്ടുണ്ട്. ഏതാണ്ടെല്ലാ മാദ്ധ്യമങ്ങളെയും സെൻസർഷിപ്പിലൂടെ നിലയ്‌ക്ക് നിർത്താൻ ഇന്ദിരയ്‌ക്ക് കഴിഞ്ഞു. എതിർത്തവർക്ക് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ദിവസം ബഹദൂർഷാ മാർഗിലെ പത്ര ഓഫീസുകളിലെയെല്ലാം വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പത്രമാരണ നടപടികളിലൂടെ കുപ്രസിദ്ധനായ വിദ്യാചരൺ ശുക്ലയായിരുന്നു അന്നതെ വാർത്താ വിതരണ മന്ത്രി. എൽ.കെ.അഡ്വാനി പറഞ്ഞത് പോലെ ഇന്ദിര പത്രങ്ങളോട് കുമ്പിടാൻ പറഞ്ഞപ്പോൾ അവർ മുട്ടിലിഴഞ്ഞു. വി.സി ശുക്ലയും നിയമ മന്ത്രി എച്ച്. ആർ ഗോഖലെയും ചേർന്നാണ് പത്രസെൻസറിംഗിന് മാർഗ നിർദ്ദേശമുണ്ടാക്കിയത്. സർക്കാരിനെതിരെ വാർത്ത നൽകാൻ പാടില്ല. ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കൊടുക്കരുത്. ബോണസിനെക്കുറിച്ച് വാർത്ത എഴുതരുത്. എന്തെങ്കിലും സംശയം വന്നാൽ അഡീ. ചീഫ് സെൻസറായ യു.സി.തിവാരിയെ അറിയിക്കണം തുടങ്ങിയവയായിരുന്നു നിർദ്ദേശം. രാംനാഥ് ഗോയങ്കെ, കെ.ആർ.മൽക്കാനി, കുൽദീപ് നയ്യാർ, സി.ആർ.ഇറാനി തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് അന്ന് മാദ്ധ്യമ ധർമ്മം ഉയർത്തിപ്പിടിച്ചത്. പത്രസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് ജനസംഘവും മറ്റ് സംഘപ്രസ്ഥാനങ്ങളുമായിരുന്നെന്ന് ഇന്ന് ബിജെപിയെ അന്ധമായി എതിർക്കുന്ന മാദ്ധ്യമ സുഹൃത്തുക്കൾ വിസ്മരിക്കുകയാണ്. ഗംഗയിൽ ശവങ്ങൾ ഒഴുകി നടക്കുന്നു, വാക്സിന് ഗുണനിലവാരമില്ല തുടങ്ങി മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ വ്യാജവാർത്തകൾ നൽകുന്നവർ ഒരു കാര്യം മനസിലാക്കണം. മോദിയടക്കമുള്ള ജനാധിപത്യവാദികളായ അനവധി ധീര സ്വയംസേവകരുടെ കഠിനമായ തപസ്സിന്റെയും അവരനുഭവിച്ച ക്രൂര മർദ്ദനത്തിന്റെയും ഫലമായാണ് രാജ്യത്ത് മാദ്ധ്യമ സ്വാതന്ത്യം തിരിച്ചു കിട്ടിയത്. പലപ്പോഴും രാജ്യവിരുദ്ധ ശക്തികളുടെ കയ്യിലെ കളിപ്പാവകളായി മാറുന്ന നമ്മുടെ ചില മാദ്ധ്യമപ്രവർത്തകർ അടിയന്തിരാവസ്ഥ ചരിത്രം നിർബന്ധമായും പഠിക്കണം. അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ മാദ്ധ്യമങ്ങളുടെ പരിലാളനയേറ്റിട്ടും ഇന്ദിര പരാജയപ്പെട്ടതും 2019ൽ എല്ലാ മാദ്ധ്യമങ്ങളും ഒരുമിച്ചെതിർത്തിട്ടും മോദി വൻവിജയം നേടിയതും എന്തുകൊണ്ടാണെന്ന് മനസിലാക്കണം.
ഇന്ത്യയെന്നാൽ ഇന്ദിര എന്നായപ്പോൾ
അടിയന്തിരാവസ്ഥ കാലത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ.ബറുവ പറഞ്ഞത് ഇന്ത്യയെന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നുമായിരുന്നു. ജയിലിൽ കഴിയുന്ന ലോകനായക് ജയപ്രകാശ് നാരായണൻ ഇതിനെ അപലപിച്ച് കത്തയച്ചു. ഇന്ദിര നശ്വരയാണെന്നും ഇന്ത്യ അനശ്വരമാണെന്നും അദ്ദേഹം ബറുവയെ ഓർമ്മിപ്പിച്ചു. പാർലമെന്റിൽ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ഭരണഘടന റദ്ദാക്കാതെ അതിനെ വളച്ചൊടിച്ചും അട്ടിമറിച്ചുമാണ് ഹിറ്റ്ലർ എതിരാളികളെ ഇല്ലാതാക്കിയത്. ജനാധിപത്യവും സ്വാതന്ത്യവും അട്ടിമറിക്കുകയായിരുന്നു നാസി ഹിറ്റ്ലർ ചെയ്തതെങ്കിൽ അതേ നയങ്ങൾ കുറച്ചുകൂടി കടുപ്പത്തിൽ നടപ്പിലാക്കുകയായിരുന്നു ഇന്ദിര. 1975 ജൂൺ 12 നാണ് അലഹബാദ് ഹൈക്കോടതി യിലെ ജസ്റ്റിസ് ജഗമോഹൻലാൽ സിഹ്ന ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ വിധി പ്രസ്താവിച്ചത്. അവരെ ആറുവർഷത്തേക്ക് മത്സരിക്കുന്നതിന് അയോഗ്യയാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് എല്ലാ ജനാധിപത്യാവകാശങ്ങളും ഇല്ലായ്മ ചെയ്ത അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. പാർലമെന്റിന്റെ കാലാവധി അഞ്ചിൽ നിന്ന് അവർ ഏഴ് വർഷമാക്കി മാറ്റി. ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി. പ്രധാനമന്ത്രിയെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്നാക്കി. സ്വാതന്ത്യ സമരത്തിന്റെ പാരമ്പര്യമുണ്ടായിരുന്ന കോൺഗ്രസ് പാർട്ടിയെ നെഹ്റു കുടുംബത്തിന്റെ സ്വന്തമാക്കി മാറ്റി.
രാഷ്‌ട്രീയ എതിരാളികളെയെല്ലാം ജയിലിലാക്കി. വാജ്പേയി, എൽ.കെ.അഡ്വാനി, ജയപ്രകാശ് നാരായണൻ, ജോർജ് ഫെർണാണ്ടസ് എന്നീ പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം ജയിലിലായി. “ജീവിതത്തിന്റെ സൂര്യൻ അസ്തമിച്ചെന്നാണ്” അന്ന് ജയിലിൽ വെച്ച് എഴുതിയ കവിതയിൽ വാജ്പേയ് പറഞ്ഞത്. അഡ്വാനി ജയിലിൽ കഴിയവേ അദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ ഒന്നു രണ്ടു തവണ ജയിൽ സന്ദർശിച്ചിരുന്നു. ഒടുവിൽ അഭിഭാഷകനെയും ജയിലിലടച്ചു. മിസ, ഡി.ഐ.ആർ തുടങ്ങിയ കരിനിയമങ്ങൾ നടപ്പിലാക്കി.”1975 ജൂൺ 26 നമ്മുടെ ധാരണയിലുള്ള ഭാരത ജനാധിപത്യത്തിന്റെ അവസാന ദിനമാണെന്ന് തെളിഞ്ഞേക്കാം. അതങ്ങനെയല്ലെന്ന് വരട്ടെയെന്ന് ആശിക്കാനേ നിർവാഹമുള്ളൂ” എന്ന് അഡ്വാനി തന്റെ ഡയറിയിലെഴുതി. അടിയന്തിരാവസ്ഥയ്‌ക്കെതിരെ ശബ്ദിച്ചവരെ കൊണ്ട് ജയിലറ നിറഞ്ഞു കവിഞ്ഞു. ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറി. എന്നാൽ അന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പൂർണമായും ഇന്ദിരയോടൊപ്പമായിരുന്നു. സി.പി.എം അടിയന്തിരാവസ്ഥയ്‌ക്കെതിരായിരുന്നെങ്കിലും സമരത്തിന് ഇറങ്ങാനുള്ള ധൈര്യം കാണിച്ചില്ല. അവരുടെ ചില നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. സംഘപരിവാർ സംഘടനകളാണ് അടിയന്തിരാവസ്ഥയ്‌ക്കെതിരെ ചെറുത്തു നില്പ് നടത്തിയത്. മാദ്ധ്യമങ്ങളെ വരുതിക്ക് നിർത്താൻ ഇന്ദിരയ്‌ക്ക് കഴിഞ്ഞെങ്കിലും വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ബോധവത്കരിച്ചും സത്യഗ്രഹം നടത്തിയും ആർഎസ്എസ് പ്രവർത്തകർ അടിയന്തിരാവസ്ഥയ്‌ക്കെതിരെ പൊതുജനാഭിപ്രായം സൃഷ്ടിച്ചു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസുകാർ നിയമം കൈയിലെടുത്തു. ജനങ്ങളെ നിർബന്ധിച്ച് വന്ധ്യംകരണത്തിന് വിധേയരാക്കി. യൂത്ത് കോൺഗ്രസ് വേദിയിൽ പാടാത്തതിന് ഗായകൻ കിഷോർകുമാറിനെ എ.ഐ.ആറും ദൂരദർശനും വിലക്കി. യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കാത്തതിന് നടന്മാരായ ദേവാനന്ദിനെയും ദിലീപ് കുമാറിനെയും മന്ത്രി വി.സി.ശുക്ല തന്നെ നേരിട്ട് ഭീഷണിപ്പെടുത്തി.
കേരളത്തിലും കിരാത വാഴ്ച
കേരളത്തിൽ കരുണാകരന്റെ പൊലീസ് ജൂലായ് 2ന് അർദ്ധരാത്രിയോടെ സംസ്ഥാന വ്യാപകമായി ആർഎസ്എസ്- ജനസംഘം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 4ന് ആർഎസ്എസിനെ രാജ്യത്ത് നിരോധിച്ചു. സംഘം കുരുക്ഷേത്രം എന്ന വാർത്താ പത്രിക പുറത്തിറക്കാൻ തീരുമാനിച്ചു. ആഗസ്റ്റ് 21 മുതൽ അടിയന്തിരാവസ്ഥ അവസാനിക്കും വരെ 20 ലക്കങ്ങൾ പുറത്തിറക്കി. സിപിഎം, കേരളാ കോൺഗ്രസ്, സംഘടനാ കോൺഗ്രസ് നേതാക്കളെ ജയിലിലടച്ചുവെങ്കിലും അവരുടെ പാർട്ടികൾ സമരരംഗത്ത് നിന്നും പിൻമാറിയതോടെ വിട്ടയച്ചു. സംസ്ഥാന അദ്ധ്യക്ഷൻ ഒ.രാജഗോപാലിനെയും മറ്റ് നേതാക്കളെയും ജയിലിലടച്ചിട്ടും പോരാടാൻ ഉറച്ച ജനസംഘം പുതിയ ഭാരവാഹികളെ പട്ടാമ്പിയിൽ രഹസ്യ യോഗത്തിൽ പ്രഖ്യാപിച്ചു. അദ്ധ്യക്ഷനായി അഡ്വക്കേറ്റ് പികെ വിഷ്ണു നാരായണൻ നമ്പൂതിയേയും കാര്യദർശിയായ പിഎൻ സുകുമാരൻ നായരേയും തിരഞ്ഞെടുത്തു. വിവരം അറിഞ്ഞ പൊലീസ് വിഷ്ണു നാരായണൻ നമ്പൂതിരിയെ ജയിലിലടച്ചു. പ്രതിപക്ഷ പാർട്ടികൾ നവംബർ ഒന്നിന് സത്യഗ്രഹം തുടങ്ങാൻ തീരുമാനിച്ചെങ്കിലും സിപിഎം മാറി നിന്നു. ജനസംഘ നേതാക്കൾ ഇഎംഎസിനെ സന്ദർശിച്ച് സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹമത് നിരസിക്കുകയായിരുന്നു.
സത്യഗ്രഹം ലോകസംഘർഷ സമിതിയുടെ പേരിലായിരുന്നെങ്കിലും അതിൽ പങ്കെടുത്തവരിലേറെയും ആർഎസ്എസ്- ജനസംഘ പ്രവർത്തകരായിരുന്നു. കേരളത്തിൽ ഡിഐആർ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട 3500 പേരിൽ 1900 പേരും സംഘപരിവാറുകാരായിരുന്നു. കേരളത്തിൽ മാത്രം 1270 മിസ തടവുകാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒ.രാജഗോപാൽ,പി.പരമേശ്വരൻ, വിഷ്ണു നാരായണൻ നമ്പൂതിരി,കെസി ശങ്കരൻ,എം ദേവകിയമ്മ എന്നിവർ പെടും. ഏറെ രാഷ്‌ട്രീയ പ്രത്യാഘാതം ഉണ്ടാക്കിയ കോഴിക്കോട് എൻജിനീയറിംഗ് വിദ്യാർത്ഥി പി.രാജൻ കക്കയം ക്യാമ്പിൽ മർദ്ദനമേറ്റ് മരിച്ച സംഭവം ഉൾപ്പെടെ 26 പേർ പൊലീസ് മർദ്ദനമേറ്റ് മരിച്ചു. സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലുമെത്തി സ്വയംസേവകർ അടിയന്തിരാവസ്ഥയ്‌ക്കെതിരെ പ്രചരണം നടത്തി. ഒടുവിൽ 77 മാർച്ച് 21ന് അടിയന്തിരാവസ്ഥ പിൻവലിക്കുകയും ആർഎസ്എസിന്റെ നിരോധനം നീക്കുകയും പത്രങ്ങളുടെ സെൻസർഷിപ്പ് അവസാനിപ്പിക്കുകയും ചെയ്തു. അന്ന് പല അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും രാജ്യത്തെയും സംസ്ഥാനത്തെയും പ്രതിപക്ഷ നേതാക്കളും ആർഎസ്എസിന്റെയും ജനസംഘത്തിന്റെയും പ്രവർത്തനത്തെ പ്രശംസിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥ സമരം രണ്ടാം സ്വാതന്ത്യസമരം തന്നെയാണ്. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള ധീരമായ പോരാട്ടം. അധികാരത്തിന് വേണ്ടി കോൺഗ്രസ് എന്തു ചെയ്യുമെന്നതിന്റെ തെളിവാണ് അടിയന്തിരാവസ്ഥ. അധികാരം നഷ്ടമായതിന്റെ അസഹിഷ്ണുതയാണ് അവർ മോദി സർക്കാരിനോട് കാണിക്കുന്നത്. ആ കെണിയിൽ മാദ്ധ്യമങ്ങൾ വീഴാതിരിക്കാൻ ശ്രദ്ധിക്കണം.
Comments