കൊല്ലം: കൊല്ലം കല്ലുവാതുക്കൽ ഊരാഴിക്കോട് നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച അമ്മ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെന്ന് സംശയിക്കുന്ന ആളുടെ അക്കൗണ്ട് പോലീസ് കണ്ടെത്തി. അനന്ദു എന്ന അക്കൗണ്ട് ഉടമയാണ് കാമുകനെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഈ ഐ.ഡി വ്യാജമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രേഷ്മയുടെ ഭർതൃസഹോദരൻ തച്ചക്കോട്ട് വീട്ടിൽ രഞ്ജിതിന്റെ ഭാര്യ ആര്യയുടെ മൊബൈൽ ഫോണിൽ നിന്നാണ് അനന്ദുവിനെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. അനന്ദുവിനെ കാണാൻ രേഷ്മ മുൻപ് വർക്കലയിലും പരവൂരിലും പോയിട്ടുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചു. എന്നാൽ കാണാൻ കഴിഞ്ഞിരുന്നോയെന്ന് വ്യക്തമല്ല.
ആര്യയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനെത്താൻ പോലീസ് നിർദ്ദേശം നൽകിയത്. എന്നാൽ സ്‌റ്റേഷനിലേക്ക് പോകുന്നതിന് പകരം ആര്യയും ഭർതൃസഹോദരി രജിതയുടെ മകൾ ശ്രുതിയും ഇത്തിക്കരയാറിൽ ചാടി മരിക്കുകയായിരുന്നു. കാമുകനെ വിവാഹം കഴിക്കാൻ കുഞ്ഞിനെ ഒഴിവാക്കുന്നതിനാണ് കരിയില കൂനയിൽ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ മൊഴി.
Comments