കൊച്ചി: രാമനാട്ടുകര സ്വർണക്കള്ളക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജ്ജുൻ ആയങ്കിയെന്ന് കസ്റ്റംസ്. വാട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും ഇതിന് തെളിവാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. അർജ്ജുൻ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് പറഞ്ഞു.
രണ്ടാഴ്ച്ചത്തേയ്ക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നും കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. അർജ്ജുന്റെ ബിനാമിയാണ് സജേഷെന്നും കസ്റ്റംസ് അറിയിച്ചു. ഷഫീഖിന്റെ പക്കൽ കള്ളക്കടത്ത് സ്വർണമുണ്ടായിരുന്നെന്ന് അർജ്ജുന് അറിയാമായിരുന്നു. ഇക്കാര്യം ഷഫീഖിന്റെ മൊഴിയിൽ നിന്നും വ്യക്തമാണെന്നും കസ്റ്റംസ് അറിയിച്ചു. എന്നാൽ കസ്റ്റംസിന്റെ വാദങ്ങൾ അർജ്ജുൻ ആയങ്കി നിഷേധിച്ചു.
അർജ്ജുന്റെ നാട്ടുകാരനും സുഹൃത്തുമായ റമീസിന് ഷഫീഖ് പതിനയ്യായിരം രൂപ നൽകാനുണ്ടെന്നും ഇത് വാങ്ങാനാണ് താൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതെന്നുമായിരുന്നു അർജ്ജുന്റെ വാദം. മാദ്ധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ്. കേസിൽ താൻ നിരപരാധി ആണെന്നും പുറത്തുവന്നതായി പറയപ്പെടുന്ന 90 ശതമാനം കാര്യങ്ങളും വ്യാജമാണെന്നും അർജ്ജുൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
താൻ സിപിഎംകാരനല്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അർജ്ജുൻ അറഞ്ഞു. പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. വളരെ കാലമായി തനിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും അർജ്ജുൻ അറിയിച്ചു. കസ്റ്റംസിന്റെ ഓഫീസിൽ നിന്ന് വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അർജ്ജുന്റെ പ്രതികരണം.
Comments