സിയോൾ: അജ്ഞാത മഹാമാരിക്കെതിരെ അനാസ്ഥകാണിച്ചതിന് കടുത്ത നടപടി എടുത്ത് കിം ജോംഗ് ഉൻ. ഉന്നത ഉദ്യോഗസ്ഥർക്കെതിരെയാണ് വടക്കൻ കൊറിയൻ ഭരണാധികാരി നടപടി എടുത്തത്. ചുമതലകളിൽ നിന്ന് മാറ്റിയ ഉദ്യോഗസ്ഥരെ ഏതു തരത്തിലാണ് ശിക്ഷിച്ചതെന്ന് വ്യക്തമായിട്ടില്ല.
രാജ്യത്തെ വലിയ ദുരന്തത്തിലേക്കും പ്രതിസന്ധിയിലേക്കും തള്ളിയിട്ടു. ജനങ്ങളെ ദുരിതത്തിലാക്കി. പ്രധാന യോഗത്തിൽ പൊട്ടിത്തെറിച്ചാണ് കിം സംസാരിച്ചതെന്നാണ് മാദ്ധ്യമങ്ങൾ പറയുന്നത്. വടക്കൻ കൊറിയയിൽ അജ്ഞാത മഹാമാരി ബാധ രൂക്ഷമാണെന്നും രോഗം ഗുരുതരമാകുന്നവരെ ഇല്ലായ്മ ചെയ്യാനാണ് നിർദ്ദേശിച്ചതെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏതാനും മാസം മുമ്പ് ദക്ഷിണകൊറിയയാണ് അയൽരാജ്യത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
തങ്ങളുടെ നാട്ടിൽ കൊറോണ ബാധയില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ ചോദ്യത്തിന് വടക്കൻ കൊറിയ നൽകിയിരുന്ന മറുപടി. അവസാന ഘട്ടത്തിൽ മുപ്പതിനായിരം പേരെ പരിശോധിച്ചതിൽ ആർക്കും കൊറോണ ബാധിച്ചില്ലെന്നാണ് വാദം. എന്നാൽ 149 പേർക്ക് ഗുരുതരമായ അവസ്ഥയുണ്ടായിരുന്നുവെന്ന രഹസ്യവിവരമാണ് ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചത്. ഇത്തരം വാദങ്ങളെ കിം ജോംഗ് ഉൻ തള്ളിയിരുന്നു. ഇതിനിടയിലാണ് കിംഗ്ജോംഗ് ഉന്നിന്റെ കള്ളക്കളി പൊളിച്ച് വിവരങ്ങൾ പുറത്തുവന്നത്. കൊറോണ ജാഗ്രത കാണിച്ചില്ലെന്ന പേരിൽ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി എടുത്തത്. രണ്ടരക്കോടി ജനങ്ങളാണ് വടക്കൻ കൊറിയയിലുള്ളത്.
Comments