കൊല്ലം: പ്രസവിച്ച ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ അജ്ഞാത ഫേസ്ബുക്ക് കാമുകൻ അനന്തുവിനെ കുറിച്ച് വിവരങ്ങൾ ലഭിച്ചതായി സൂചന. സൈബർ സെൽ നടത്തിയ പരിശോധനയിൽ നാല് പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പോലീസ് കണ്ടെത്തിയ നാല് പേരിൽ ഒരാളാകാം രേഷ്മയുടെ ഫേസ്ബുക്ക് കാമുകൻ എന്ന വിലയിരുത്തിലാണ് അന്വേഷണ സംഘം. ഇവരെ അടുത്ത ദിവസം ചോദ്യം ചെയ്യും.
അതിനിടെ രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങൾക്ക് സംഘം ഫേസ്ബുക്കിനേയും സമീപിച്ചിരുന്നു. രേഷ്ടമയ്‌ക്ക് ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഒരക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കും. പിന്നീട് മറ്റൊരു അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടുകൾ വഴിയാണ് രേഷ്മ കാമുകനുമായി സംസാരിച്ചതെന്ന് പോലീസ് പറയുന്നു.
രേഷ്മയുടെ ഭർതൃസഹോദരൻ തച്ചക്കോട്ട് വീട്ടിൽ രഞ്ജിതിന്റെ ഭാര്യ ആര്യയുടെ മൊബൈൽ ഫോണിൽ നിന്നാണ് ഫേസ്ബുക്ക് കാമുകനെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. രഞ്ജിത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അനന്തുവിനെ കാണാൻ രേഷ്മ മുൻപ് വർക്കലയിലും പരവൂരിലും പോയിട്ടുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചു. എന്നാൽ കാണാൻ കഴിഞ്ഞിരുന്നോയെന്ന് വ്യക്തമല്ല.
അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി രേഷ്മയുടേത് ഉൾപ്പെടെ മൂന്ന് ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രേഷ്മയുടെ അജ്ഞാത കാമുകനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ച ആര്യയേയും ഗ്രീഷ്മയേയും കാണാതാവുന്നതും അടുത്ത ദിവസം ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നതും.
Comments